ഹരിദ്വാർ: ചാനൽ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമായി കണക്കാക്കാനാകില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. ഹരിദ്വാറിൽ രണ്ട് ദിവസമായി നടക്കുന്ന മാർഗദർശക് മണ്ഡൽ പരിപാടിയുടെ സമാപന ചടങ്ങിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ മതവിശ്വാസത്തിന്റെ പേരിൽ രാജ്യത്ത് നടത്തുന്ന അക്രമസംഭവങ്ങൾ വിദ്വേഷ പരാമർശങ്ങളെക്കാൾ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘ ഇന്ത്യയെ ലക്ഷ്യമിട്ട് അന്താരാഷ്‌ട്ര തലങ്ങളിൽ വരെ വലിയ തോതിൽ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങൾ ഒരിക്കൽ പോലും ചൈനയ്‌ക്കെതിരെ ശബ്ദിക്കുന്നില്ല. മുസ്ലീങ്ങൾ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്നത് അവിടെയാണ്. പാകിസ്താനിൽ പോലും നിരവധി മുസ്ലീങ്ങളാണ് ബോംബ് സ്‌ഫോടനങ്ങളിലും മറ്റുമായി കൊല്ലപ്പെടുന്നത്. ഇന്ത്യ നിയമത്തേയും ഭരണഘടനയേയും പിന്തുടർന്ന് ജീവിക്കുന്ന ഒരു രാജ്യമാണ്. ഒരാളുടെ വിശ്വാസങ്ങളെ മറ്റൊരാൾ വ്രണപ്പെടുത്തുകയാണെങ്കിൽ അവർക്ക് തീർച്ചയായും കോടതിയെ സമീപിക്കാം. അതിന് പകരം തെരുവുകളിലും റോഡുകളിലും വലിയ കൂട്ടം കൂടി പ്രതിഷേധങ്ങൾ നടത്തുന്നതും കല്ലെറിയുന്നതുമൊന്നും അംഗീകരിക്കാനാകില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.
Comments