തിരുവനന്തപുരം: കറുപ്പ് വസ്ത്രമണിഞ്ഞ് മഹിളാ മോർച്ചയുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയോടനുബന്ധിച്ച് കറുത്ത മാസ്കും വസ്ത്രവും ധരിക്കുന്നവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനിടയിലാണ് കറുപ്പണിഞ്ഞ് മഹിളാമോർച്ചയുടെ പ്രതിഷേധം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ പിണറായി വിജയൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കറുത്ത സാരിയുടുത്താണ് സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതികരിച്ചു. ചൂലെടുത്ത് ചാണക വെള്ളം തളിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്. പോലിസിനെ ഉപയോഗിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ നോക്കരുതെന്നും മഹിളാ മോർച്ച പറഞ്ഞു. പ്രതിഷേധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തുതള്ളും സംഭവിച്ചു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.
അതേസമയം, പ്രതിഷേധം ഭയന്ന് റൂട്ട് മാറി സഞ്ചരിച്ച മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ വിടാതെ പിന്തുടർന്നു. കരിങ്കൊടി കാണിച്ച മുപ്പതിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മടങ്ങുന്നത് വരെ തടങ്കലിൽ വെയ്ക്കും.
Comments