ബെംഗളൂരു: ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒരു ഗ്രാമത്തിൽ കഴുത ഫാം തുടങ്ങിയിരിക്കുകയാണ് 42-കാരനായ ഐടി പ്രൊഫഷണൽ. ദക്ഷിണ കർണാടക സ്വദേശിയായ ശ്രീനിവാസ് ഗൗഡയാണ് തന്റെ ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങിയത്. സംസ്ഥാനത്തെ ആദ്യ കഴുത ഫാമാണ് ഇതോടെ തയ്യാറായത്.
ബിഎ ബിരുദധാരിയായ ഗൗഡ സോഫ്റ്റ് വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചത് 2020ലായിരുന്നു. തുടർന്ന് കർണാടകയിലെ ഇറ ഗ്രാമത്തിൽ 2.3 ഏക്കർ സ്ഥലത്ത് ‘ഇസിരി’ ഫാമാണ് ആദ്യമായി ആരംഭിച്ചത്. അഗ്രികൾച്ചർ ആൻഡ് അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സർവീസുകൾ എന്നിവയെല്ലാമാണ് ഇസിരി ഫാമിൽ ഉണ്ടായിരുന്നത്. ആടുകളുടെ ബ്രീഡിങ്ങ് നടത്തി ഫാം തുടങ്ങി. പിന്നീട് മുയലുകളെയും കോഴികളെയും ഫാമിൽ വളർത്താൻ ആരംഭിച്ചു. ഏറ്റവും ഒടുവിലാണ് ഗൗഡ കഴുതകളെ കൂടി ഫാമിൽ ഉൾപ്പെടുത്തിയത്. 20 കഴുതകളുമായി അങ്ങനെ ഗൗഡയുടെ കഴുത ഫാം ആരംഭിച്ചു. പലപ്പോഴും നാം നിന്ദിക്കുകയും വിലകുറച്ചുകാണുകയും ചെയ്യുന്നതിന് ഇരകളാകുന്നവയാണ് കഴുതകളെന്നും അവയുടെ ഈ ദുരവസ്ഥയാണ് ഇത്തരത്തിലൊരു ഫാം തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഗൗഡ പറയുന്നു.
താൻ കഴുതകളുടെ ഫാം തുടങ്ങുന്നുവെന്ന് അറിയിച്ചപ്പോൾ കേട്ടവരുടെയെല്ലാം മുഖം ചുളിഞ്ഞതായി ഗൗഡ പറയുന്നു. പലർക്കും അത് അംഗീകരിക്കാനായില്ല. കഴുതകളുടെ ഫാം തുടങ്ങേണ്ടതിന്റെ ആവശ്യകതയെന്തെന്ന് പലരും ഗൗഡയോട് ചോദിച്ചു. എന്തൊക്കെയായാലും കഴുതയുടെ പാലിന് ആവശ്യക്കാരേറെയാണെന്ന് ഗൗഡ പറയുന്നു. കഴുതപ്പാൽ രുചികരവും ഔഷധഗുണമുള്ളതും വിലയേറിയതുമാണെന്നുമാണ് ഗൗഡയുടെ അഭിപ്രായം.
പാക്കറ്റുകളിലായാണ് ഗൗഡ തന്റെ കഴുതപ്പാൽ വിൽക്കുന്നത്. 30 മില്ലി ലിറ്റർ പാലിന് 150 രൂപയാണ് വില. കർണാടകയിലെ എല്ലാ മാളുകളിലും കടകളിലും സൂപ്പർമാർക്കറ്റുകളിലും ഈ കഴുതപ്പാൽ ലഭ്യവുമാണ്. ഇതിനോടകം 17 ലക്ഷം രൂപയുടെ കഴുതപ്പാലിന് തനിക്ക് ഓർഡർ ലഭിച്ചിട്ടുണ്ടെന്നാണ് ഗൗഡയുടെ വാദം.
ജൂൺ എട്ടിനായിരുന്നു തന്റെ കഴുത ഫാം ഗൗഡ ആരംഭിച്ചത്. ഇതോടെ കർണാടകയിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ കഴുത ഫാമായി ഇതുമാറി. ആദ്യത്തെ ഫാം കേരളത്തിലാണ്. എറണാകുളം ജില്ലയിലാണിത്.
Comments