വിമാനങ്ങളെയും കപ്പലുകളെയും വിഴുങ്ങുന്ന ബെർമൂഡ ട്രയാംഗിളിന്റെ ദുരൂഹത ഇന്നും ചുരുളഴിയാതെ കിടക്കുകയാണ്. ഇവിടെ പതിയിരിക്കുന്ന രഹസ്യത്തെ പ്രതിരോധിച്ച് ഇതുവരെ ആരും പുറം ലോകം കണ്ടിട്ടില്ലെന്നാണ് പറയുന്നത്. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് എത്തുമ്പോൾ മാത്രം സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നത് ഇന്നും ഒരു ചർച്ചാ വിഷയമാണ്. എന്നാൽ ഇവിടെ ദുരൂഹതയില്ലെന്നും, എല്ലാം വെറും കെട്ടുകഥകളാണെന്ന് വാദിക്കുന്നവരുമുണ്ട്. അവർക്ക് തന്റെ ജീവിതാനുഭവത്തിലൂടെ ബെർമൂഡ ട്രയാംഗിളിന്റെ രഹസ്യമെന്തെന്ന് പറഞ്ഞു കൊടുക്കുകയാണ് പൈലറ്റും ഗ്രന്ഥകാരനുമായ ബ്രൂസ് ജെർനോം.
ബെർമൂഡാ ട്രയാംഗിളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വ്യക്തി എന്ന നിലയ്‌ക്കാണ് ബ്രൂസ് ജെർനോം അറിയപ്പെടുന്നത്. ബെർമൂഡ ട്രയാംഗിളിലൂടെ നടത്തിയ യാത്രയുടെ അനുഭവങ്ങൾ വ്യക്തമാക്കി അദ്ദേഹം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ബിയോണ്ട് ദി ബെർമുഡ ട്രയാംഗിൾ, ബെർമൂഡ ട്രയാംഗിൾ ലഗസി, ദി ഫോഗ് എന്നിവയാണ് ബ്രൂസും അദ്ദേഹത്തിന്റെ സുഹൃത്ത് റോബ് മാക് ഗ്രിഗറും ചേർന്ന് രചിച്ച പുസ്‌കതങ്ങൾ. അദ്ദേഹം പുസ്തകങ്ങളിൽ പ്രതിപാതിക്കുന്നതൊന്നും ശാസ്ത്രലോകം വിശ്വസിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
ബഹാമസിൽ നിന്നും ഫ്ളോറിഡയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു ജെർനോമിന് ബെർമൂഡ ട്രയാംഗിളിലെ അപൂർവ്വ പ്രതിഭാസത്തിലൂടെ കടന്നുപോകേണ്ട സ്ഥിതിവിശേഷം ഉണ്ടായത്. ബെർമൂഡ ട്രയാംഗിളിൽ ഒളിഞ്ഞിരിക്കുന്നത് എന്തെന്ന് കണ്ടെത്തുകയായിരുന്നോ അദ്ദേഹത്തിന്റെ അന്നത്തെ യാത്രയുടെ ലക്ഷ്യമെന്നാണ് ഇന്ന് പലരുടെയും സംശയം. അദ്ദേഹത്തിനൊപ്പം യാത്രികരായി ആകെ രണ്ട് പേരാണ് ഉണ്ടായിരുന്നത് എന്നത് ഈ സംശയം ബലപ്പെടുത്തുന്നതാണ്.
1970 ഡിസംബർ നാലിന് അദ്ദേഹം ബഹാമസിൽ നിന്നും ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ചു. വിമാനം ഏകദേശം 10000 അടി മുകളിലേക്ക് എത്തിയതോടെ ഒരു മേഘം അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സാധാരണ മേഘങ്ങളെക്കാൾ കട്ടിയും വലിപ്പവുമുള്ള ഒരു അസാധാരണ മേഘമായികുന്നു അത്. അദ്ദേഹം അതിനുള്ളിലൂടെ യാത്ര തുടർന്നു. കൂരാകൂരിരുട്ട് ആയിരുന്നു ആ മേഘത്തിനിടയിൽ. മിനിറ്റുകൾക്ക് ശേഷം അദ്ദേഹം മേഘങ്ങളിൽ നിന്നും പുറത്തുകടന്നു. 11500 അടി ഉയരത്തിൽ എത്തിയപ്പോൾ സമാന തരത്തിലുള്ള നിരവധി മേഘങ്ങൾ ജെർനോമിന് മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഇതിലൂടെ കടന്നു പോകുമ്പോഴാകട്ടെ വിമാനത്തിന്റെ പലഭാഗങ്ങളും പ്രവർത്തന രഹിതമായി. ഇതെല്ലാം കണ്ട് ജെർനോം അമ്പരന്നെങ്കിലും ധൈര്യം സംഭരിച്ച് യാത്ര തുടർന്നു.
കറുത്തിരുണ്ട മേഘങ്ങളെ പിന്നിട്ടതോടെ ചെറിയ ഒരു വെളിച്ചം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിനടുത്ത് ആയി ടണൽപോലൊരു ഭാഗം. വിമാനം സുരക്ഷിത സ്ഥാനത്ത് എത്തിയെന്ന് ചിന്തിച്ച് ടണൽ ലക്ഷ്യമാക്കി നീങ്ങിയപ്പോഴാണ് ജെർനോം ഒരു കാര്യം ശ്രദ്ധിച്ചത്. ടണലിന്റെ വായ്ഭാഗം ചെറുതായി ചെറുതായി വരുന്നു. ടണലിനുള്ളിൽ കുടുങ്ങുമെന്ന് ആയതോടെ പരമാവധി വേഗതയിൽ അദ്ദേഹം വിമാനം പായിച്ചു. ഇതോടെ അവർ സുരക്ഷിതരായി പുറത്തുകടക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ പ്രവർത്തന രഹിതമായ വിമാനത്തിന്റെ പല ഭാഗങ്ങളും ഇതോടെ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു.
ഈ സംഭവം നടന്ന് നിരവധി വർഷങ്ങൾക്ക് ശേഷമാണ് ജെർനോം തന്റെ അനുഭവം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. ഇലക്ട്രോ മാഗ്‌നറ്റിക് ഫീൽഡ് കാരണമുണ്ടാകുന്ന മേഘങ്ങളാകാം ഇത്തരത്തിൽ അപകടങ്ങൾ സൃഷ്ടിക്കുന്നത് എന്ന നിഗമനമാണ് അദ്ദേഹം തന്റെ പുസ്തകത്തിൽ പങ്കുവയ്‌ക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഈ വാദം ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല.
ഇപ്പോഴും ബെർമുഡ ട്രയാംഗിളിന്റെ രഹസ്യമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. കാരണം ഒന്നും രണ്ടുമല്ല മറിച്ച് ഏകദേശം 8000 ജീവനുകളാണ് ബെർമൂഡ ട്രയാംഗിൾ കവർന്നത് . നിരവധി കപ്പലുകളെയും വിമാനങ്ങളെയും ഇത് വിഴുങ്ങിയെന്നാണ് പറയപ്പെടുന്നത്. ഇവിടെ അപകടത്തിൽപ്പെടുന്ന കപ്പലുകളുടെയോ വിമാനങ്ങളുടേയോ അവശിഷ്ടം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ആളുകളുടെ മനസ്സിൽ ബെർമുഡ ട്രയാംഗിളിനെക്കുറിച്ചുള്ള ഭയം നിറയ്‌ക്കുന്നത്. ഈ പ്രദേശത്ത് പതിയിരിക്കുന്ന ദുരൂഹതയുടെ ചുരുൾ അഴിയേണ്ടത് ഗവേഷകരുടെ പോലെ തന്നെ ലോകത്തിന്റെയും ആവശ്യമാണ്.
Comments