കരിയറിൽ തകർപ്പൻ ഫോം തുടരുന്ന ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോങ്കോംഗിനെതിരെ നാൽപ്പത്തിയഞ്ചാം മിനിട്ടിൽ നേടിയ ഗോളോടെ കരിയറിലെ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ മുപ്പത്തിയേഴുകാരൻ. ഈ ഗോളോടെ ഹംഗേറിയൻ ഫുട്ബോൾ ഇതിഹാസം ഫെറെങ്ക് പുസ്കാസിന്റെ 84 അന്താരാഷ്‌ട്ര ഗോൾ എന്ന നേട്ടത്തിനൊപ്പം എത്തി നിൽക്കുകയാണ് ഛേത്രി. അന്താരാഷ്‌ട്ര ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരിൽ അഞ്ചാമനാണ് ഛേത്രി ഇപ്പോൾ.
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ 86 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എത്താൻ കേവലം 2 ഗോളുകൾ കൂടി മാത്രം മതി ഛേത്രിക്ക്. നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോളുകളുടെ എണ്ണത്തിൽ മൂന്നാമതാണ് ഛേത്രി. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പട്ടികയിൽ മുന്നിൽ. 117 ഗോളുകളാണ് രാജ്യത്തിന് വേണ്ടി റൊണാൾഡോ സ്കോർ ചെയ്തിരിക്കുന്നത്.
കരിയറിൽ ഇതുവരെ ഇന്ത്യക്ക് വേണ്ടി 129 മത്സരങ്ങളാണ് സുനിൽ ഛേത്രി കളിച്ചത്. റെക്കോർഡുകളും വ്യക്തിഗത നേട്ടങ്ങളും താൻ കാര്യമാക്കാറില്ല എന്നാണ്, മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഛേത്രി നൽകിയ മറുപടി. മത്സരങ്ങൾ രാജ്യത്തിന് വേണ്ടി പരമാവധി ആസ്വദിച്ചു കളിക്കുകയാണ് ചെയ്യാറെന്നും അദ്ദേഹം പറയുന്നു.
അതേസമയം, സുനിൽ ഛേത്രിയുടെ നായക മികവിൻ കീഴിൽ കഴിഞ്ഞ ദിവസം ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ഹോങ്കോംഗിനെതിരായ 4-0 ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ പലസ്തീൻ ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയതോടെ തന്നെ ഇന്ത്യ യോഗ്യത നേടിയിരുന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഛേത്രിയുടെ മികവിൽ കംബോഡിയയെ ഇന്ത്യ 2-0 എന്ന സ്കോറിൽ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ ഛേത്രിയും മലയാളി താരം സഹലും നേടിയ ഗോളുകളുടെ മികവിൽ 2-1ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗ്യത നേടുന്നത്. 1964, 1984, 2011, 2019 വർഷങ്ങളിലാണ് ഇതിന് മുൻപ് ഇന്ത്യൻ എ എഫ് സി ഏഷ്യൻ കപ്പിൽ കളിച്ചത്.















