തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അദ്ധ്യാപകൻ ഫർസീൻ മജീദിനെതിരെ വിജിലൻസ് അന്വേഷണം നടത്തും. വിദ്യാഭ്യാസ വിഭാഗം വിജിലൻസാണ് അന്വേഷണം നടത്തുക.
ഫർസിന് ആവശ്യമായ യോഗ്യതയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇയാൾ കെ-ടെറ്റ് പരീക്ഷ പാസായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. അതേസമയം മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ് പരിഗണിക്കുന്നത് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി.
വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചിരുന്നത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി മാറ്റിയത്. ഇതിനിടെ വിമാനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിൽ മുഖ്യമന്ത്രിയുടെ സഹയാത്രികരായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇവരെ എൽഡിഎഫ് കൺവീനറും സഹയാത്രികനുമായ ഇ.പി ജയരാജൻ തള്ളി വീഴ്ത്തിയിടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ബിരിയാണി ചെമ്പ് വിവാദത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു വിമാനത്തിലും പ്രതിഷേധമുണ്ടായത്.
Comments