കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ധന ഇറക്കുമതിക്ക് പണം നൽകാനാകാത്തതിന് പിന്നാലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, വാഹന ഗതാഗതം തുടങ്ങിയവയ്ക്ക് രണ്ട് ആഴ്ചത്തേയ്ക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. പൊതു വാഹനങ്ങൾ ഓടിക്കുന്നതിനാവശ്യമായ ഇന്ധനം വിതരണം ചെയ്യാനാകാത്ത സാഹചര്യത്തിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് ശ്രീലങ്കൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ മന്ത്രാലയം അറിയിച്ചത്. പത്രക്കുറിപ്പലൂടെയാണ് നിർദ്ദേശം കൈമാറിയത്. രാജ്യത്ത് അവശേഷിക്കുന്ന ഇന്ധന ശേഖരം അടിയന്തര ആവശ്യത്തിന് വേണ്ടി സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് സർക്കാർ പറയുന്നു.
വൈദ്യുതി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. എന്നാൽ അധ്യാപകർക്ക് ആവശ്യമെങ്കിൽ ഓൺലൈൻ വഴി ക്ലാസുകൾ നടത്തുന്നതിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്. രാജ്യം ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുകയാണെന്നാണ് ഇവിടെ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 51 ബില്യൺ ഡോളർ വിദേശ കടം തിരിച്ചടയ്ക്കാൻ സാധിക്കാത്ത വിഷയത്തിൽ ശ്രീലങ്ക, അന്താരാഷ്ട്ര നാണയ നിധിയുമായി ഇപ്പോഴും ചർച്ചകൾ നടത്തി വരികയാണ്.
ഭക്ഷണമുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് രാജ്യത്ത് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപിപ്പിക്കുന്നത്. രാജ്യത്തുളളവർ കടുത്ത മാനുഷിക പ്രതിസന്ധി അനുഭവിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആളുകൾക്ക് ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും നൽകാൻ ഏകദേശം 60 മില്ല്യൺ ഡോളർ വേണ്ടി വരുമെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാം പറയുന്നത്.
Comments