ന്യൂഡൽഹി: ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെ, ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുഖം രക്ഷിച്ച് പ്രതിപക്ഷം. എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. യശ്വന്ത് സിൻഹയ്‌ക്ക് മതേതരത്വം സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.
കോൺഗ്രസ്, എൻസിപി, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം, സമാജ് വാദി പാർട്ടി, നാഷണൽ കോൺഫറൻസ്, എ ഐ എം ഐ എം, ആർജെഡി, എ ഐ യു ഡി എഫ് തുടങ്ങിയ പാർട്ടികളാണ് യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തത്. യോഗത്തിൽ ശിവസേനയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, ജയറാം രമേശ്, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി, ഡിഎംകെയുടെ തിരുച്ചി ശിവ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, ടി ആർ എസ്, ബിജെഡി, ആം ആദ്മി പാർട്ടി, വൈ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികൾ യോഗത്തിൽ നിന്നും വിട്ട് നിന്നു. വൈ എസ് ആർ കോൺഗ്രസ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമെന്ന നേരത്തേ അറിയിച്ചിരുന്നു.
Comments