ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ നേരത്തേ പോസ്റ്റ് ചെയ്ത അശ്ലീല ചുവയുള്ളതും അസഭ്യ സ്വഭാവമുള്ളതുമായ കമന്റുകൾ നീക്കം ചെയ്ത് യശ്വന്ത് സിൻഹ. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ട്വിറ്ററിൽ നൽകിയ ഒരു മറുപടിയും അദ്ദേഹം ഡിലീറ്റ് ചെയ്തിട്ടുണ്ട്.
പ്രാദേശിക ഹിന്ദിയിൽ അസഭ്യമായി ഉപയോഗിക്കുന്ന ഒരു വാക്ക് അടങ്ങിയ കമന്റാണ് സിൻഹ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തത്. ഇന്ധന വില വർദ്ധനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനെ വിമർശിച്ച് ഒരാൾ നൽകിയ കമന്റിന് മറുപടിയായാണ് സിൻഹ അസഭ്യം പറഞ്ഞത്.
സിൻഹയുടെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ നിലവിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2014ലും സമാനപദം ഉപയോഗിച്ച് സിൻഹ ഝാർഖണ്ഡ് മുഖ്യമന്ത്രി പദത്തെ അവഹേളിച്ചിരുന്നു.
ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെ, തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വെച്ച മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുഖം രക്ഷിക്കുകയായിരുന്നു പ്രതിപക്ഷം. എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.
Comments