കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായത് വിനാശകാരിയായ വൻ ഭൂചലനമെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 950 പേർ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. 600ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. പാകിസ്ഥാനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഉണ്ടായി. എന്നാൽ ഇവിടങ്ങളിൽ നിന്നും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
നഗരമേഖലകളിൽ നിന്നും അകലെ വിദൂരമായ മലനിരകളോട് ചേർന്ന പ്രദേശങ്ങളിലാണ് ഭൂചലനം കൂടുതൽ നാശം വിതച്ചത്. ദുരന്ത പ്രതിരോധത്തിലെ താലിബാൻ സർക്കാരിന്റെ പരിചയക്കുറവ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് ഭൂചലനം വിശേഷിപ്പിക്കപ്പെടുന്നത്.
കെട്ടിടങ്ങൾ പലതും നാമാവശേഷമായി. മൃതദേഹങ്ങൾ മണ്ണിനടിയിൽ പുതഞ്ഞു കിടക്കുകയാണ്. ഹെലികോപ്ടറുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനും അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാനുമാണ് സർക്കാർ പ്രധാനമായും ശ്രമിക്കുന്നത്.
താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ലോകരാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം വഷളായിരുന്നു. അന്താരാഷ്‌ട്ര സഹായം ലഭ്യമാകുന്നതിന് ഈ രാഷ്‌ട്രീയ സാഹചര്യവും വിലങ്ങു തടിയാകുന്നുണ്ട്.
Comments