ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ വിനാശകാരിയായ ഭൂകമ്പത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഇന്നുണ്ടായ വിനാശകാരിയായ ഭൂകമ്പത്തെ കുറിച്ചുള്ള വാർത്തയിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ഉറ്റവരെ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിന്റെ ഈ സമയത്ത് ഇന്ത്യ അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നു. ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നു. അഫ്ഗാനിസ്ഥാൻ ജനതയ്‌ക്ക് ആവശ്യമായ ദുരന്ത പ്രതിരോധ സാമഗ്രികൾ എത്രയും വേഗം എത്തിച്ച് നൽകാൻ ഇന്ത്യ ശ്രമിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Deeply saddened at the news of the devastating earthquake in Afghanistan today. My deepest condolences on loss of precious lives.
India stands by the people of Afghanistan in their difficult times and is ready to provide all possible disaster relief material at the earliest.
— Narendra Modi (@narendramodi) June 22, 2022
അതേസമയം അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നഗര മേഖലകളിൽ നിന്നും അകലെ വിദൂരമായ മലനിരകളോട് ചേർന്ന പ്രദേശങ്ങളിലാണ് ഭൂചലനം കൂടുതൽ നാശം വിതച്ചത്. ദുരന്ത പ്രതിരോധത്തിലെ താലിബാൻ സർക്കാരിന്റെ പരിചയക്കുറവ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് ഭൂചലനം വിശേഷിപ്പിക്കപ്പെടുന്നത്.
Comments