സ്വപ്‌നങ്ങൾക്ക് പിറകെ സഞ്ചരിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് നാം. സ്വപ്‌നസഫലീകരണത്തിനായി ഏതറ്റം വരെയും പോവും ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ ശ്രമിക്കും. തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ 11 വർഷം നിരന്തരം അധ്വാനിച്ച ഒരു മനുഷ്യന്റെ കഥയാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. 11 വർഷമാണ് തന്റെ സ്വപ്‌ന കാർ നിർമ്മിക്കുവാൻ അദ്ദേഹത്തിന് വേണ്ടി വന്നത്.
ജമ്മുകശ്മീരിലെ ബിലാൽ എന്ന ഗണിത അദ്ധ്യാപകനാണ് ഇത്രയും വർഷം തന്റെ സ്വപ്‌നത്തിന് പിറകെ പോയത്. സൗരോർജത്തിൽ പ്രവർത്തിയ്‌ക്കുന്ന ഒരു കാർ നിർമ്മിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ മാരുതി 800 നെയാണ് സോളാർ കാറാക്കി മാറ്റിയത്.
ഞാൻ ഈ പദ്ധതി ആരംഭിച്ചപ്പോഴും ഇത് പൂർത്തിയാക്കിയപ്പോഴും ആരും എനിക്ക് സാമ്പത്തിക സഹായം നൽകിയില്ല. ആരെങ്കിലും എന്നെ പിന്തുണച്ചിരുന്നുവെങ്കിൽ ഞാൻ ഇന്ത്യയുടെ ഇലോൺ മസ്‌ക് ആയേനെ എന്ന് അദ്ദേഹം പറയുന്നു.
കാറുകളോട് ഏറെ കമ്പമുള്ള അദ്ദേഹം ചെന്നൈയിലെ ഒരു നിർമ്മാതാവിൽ നിന്നാണ് കാറിനാവശ്യമായ സോളാർ പാനലുകൾ വാങ്ങിയത്. കുറഞ്ഞ വെളിച്ചത്തിലും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പാനലുകളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കാരണം കശ്മീരിൽ സൂര്യപ്രകാശം വളരെ കുറവാണ്. പൂർണമായും ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതാണ് കാർ. വീഡിയോകൾ കണ്ടാണ് കാറിന് രൂപമാറ്റം വരുത്തിയത്. ആദ്യം അംഗപരിമിതരെ ലക്ഷ്യമിട്ടാണ് കാറിൽ രൂപമാറ്റം വരുത്താൻ തുടങ്ങിയതെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Comments