മനില: ഫിലിപ്പീൻസിൽ കടത്ത് ബോട്ടിന് തീപിടിച്ചു. സെൻട്രൽ ഫിലിപ്പൈൻസിൽ 165 പേർ സഞ്ചരിച്ചിരുന്ന ഒരു ബോട്ടിനാണ് തീപിടിച്ചത്. രണ്ട് പേരൊഴികെ ബാക്കി എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഒരാൾ മരിച്ചുവെന്നും മറ്റൊരാളെ കാണാതെയെന്നും ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.
ഉബയിൽ നിന്ന് ബോഹോളിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽ പെട്ടത്. 157 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ലെയ്‌റ്റിലെ ഹിലോംഗോസ് തീരത്താണ് യാത്രക്കാരെ സുക്ഷിതമായി എത്തിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ബോട്ടിൽ കയറാൻ സാധിക്കുന്ന പരമാവധി സംഖ്യയിൽ പകുതിയോളം പേര് മാത്രമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു.
തീ പിടിച്ച ബോട്ടിന് സമീപം മറ്റു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലായി എന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. കഴിഞ്ഞ മാസം, ഫിലിപ്പീൻസിൽ കുറഞ്ഞത് രണ്ട് കടൽ അപകടങ്ങളെങ്കിലും കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തിരുന്നു. 7,000-ത്തിലധികം ദ്വീപുകളുള്ള ദ്വീപസമൂഹ രാജ്യമായ ഫിലിപ്പീൻസിൽ ബോട്ട് അപകടങ്ങൾ സാധാരണമാണ്.
Comments