ജയ്പൂർ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുസ്ലീം സംഘടനകൾ. രാജ്യത്ത് താലിബാനിസം വ്യാപിക്കാൻ ഇന്ത്യൻ മുസ്ലീങ്ങൾ അനുവദിക്കില്ലെന്ന് അജ്മേർ ദർഗ ദീവാൻ സെയ്നുൾ ആബ്ദീൻ അലി ഖാൻ പറഞ്ഞു.
മനുഷ്യനെതിരെ അക്രമം ചെയ്യാൻ ഒരു മതവും പറയുന്നില്ല. പ്രത്യേകിച്ച് ഇസ്ലാം മതത്തിൽ, എല്ലാ ആശയങ്ങളും സമാധാനം പ്രചരിപ്പിക്കുന്നവയാണ്. പ്രസ്താവനയിൽ ഖാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലെ ദൃശ്യങ്ങൾ ഭീതിദമാണ്. ആ കൃത്യം നിർവ്വഹിച്ച വികല ബുദ്ധികൾ ഇസ്ലാമിക ലോകത്ത് ശിക്ഷാർഹരാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും ഒപ്പം സർക്കാരിനോട്, കർശന നടപടി സ്വീകരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തമാക്കി.
ജമീയത്ത് ഉലമ ഇ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കീമുദ്ദീൻ ഖാസിമിയും സംഭവത്തെ അപലപിച്ചു. ഈ പ്രവൃത്തി ചെയ്തവരെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അത് രാജ്യത്തിന്റെയും മതത്തിന്റെയും നിയമങ്ങൾക്ക് വിരുദ്ധമാണ്. നമ്മുടെ രാജ്യത്തെ നിയമമനുസരിച്ച്, ആർക്കും സ്വന്തം ഇഷ്ടപ്രകാരം നിയമം കൈയ്യിലെടുക്കാൻ അനുവാദമില്ല. അദ്ദേഹം വ്യക്തമാക്കി.
ഓൾ ഇന്ത്യ മജ്ലിസുൾ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസിയും കൊലപാതകത്തെ അപലപിച്ചു.
നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ ഹിന്ദു യുവാവിനെ പട്ടാപ്പകലാണ് അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുന്നൽക്കാരനായ കനയ്യ ലാൽ എന്നയാളിനെയാണ്, കടയിൽ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിൽ കൊലപ്പെടുത്തിയത്. കൊലപാതകം പ്രതികൾ വീഡിയോയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകം.
Comments