കാബൂൾ: അഫ്ഗാനിസ്താനിൽ സ്‌കൂളിന് നേരെ ഗ്രനേഡ് ആക്രമണം. കിഴക്കൻ നംഗർഹർ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം.
ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു റോദത്ത് ജില്ലയിലെ ഉസ്മാൻ സോനുറെയ്ൻ സെമിനാരിയിൽ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് വക്താവ് അബ്ദുൾ ബാസിൽ സാബുലി അറിയിച്ചു. മൂന്ന് ദിവസത്തെ സെമിനാറിനായി എത്തിയ നിരവധി മതപണ്ഡിതരുടെ സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് സെമിനാറിന്റെ അവസാന ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.
നംഗർഹർ പ്രവിശ്യയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സ്‌ഫോടനത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് തലവനെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണമായിരുന്നു അത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിയുകയായിരുന്നു. താലിബാൻ അധികാരത്തിലേറിയതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് തലസ്ഥാന നഗരമായ കാബൂളിൽ ഉൾപ്പെടെ തുടരുന്നത്. ഭൂരിഭാഗം ആക്രമണങ്ങൾക്കും പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് റിപ്പോർട്ട്.
Comments