എറണാകുളം: താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷൻ മോഹൻലാലിന് കത്ത് നൽകി ഗണേഷ് കുമാർ എംഎൽഎ. സംഘടനയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചാണ് കത്ത്. വിജയ് ബാബുവിനെതിരെ സംഘടന നടപടി സ്വീകരിക്കാത്തതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.
ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കത്ത്. ഇതിൽ ഇടവേള ബാബുവിനെക്കുറിച്ചും പരാമർശമുണ്ട്. സംഘടനയുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെയും കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ മറുപടി ലഭിച്ചില്ലെന്നും കത്തിൽ ആരോപണമുണ്ട്.
ഇക്കുറി കത്തിന് മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പലരും ശബ്ദിക്കാത്തത് ആനുകൂല്യങ്ങളും അവസരവും നഷ്ടപ്പെടുമെന്ന ഭയത്താലാണ്. അമ്മ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാൻ താൻ തയ്യാറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്മയിലെയും ആത്മയിലെയും സഹപ്രവർത്തകരോട് വിജയ് ബാബുവിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും താൻ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.തനിക്ക് ആരെയും ഭയമില്ല. അത് പോലെ തനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ലെന്നും കത്തിൽ ഗണേഷ് കുമാർ വ്യക്തമാക്കുന്നുണ്ട്.
ഗണേഷ് കുമാർ മോഹൻലാലിന് അയച്ച കത്തിലെ ചോദ്യങ്ങൾ
1. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?
2. ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവർത്തിയെ അമ്മ അപലപിക്കാൻ തയ്യാറാകുമോ
3. കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെയുള്ള ഇടവേള ബാബുവിന്റെ പരാമർശത്തിന് അമ്മയുടെ പിന്തുണയുണ്ടോ?
4. ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം ഞാൻ അമ്മ യോഗത്തിൽ ഉണ്ടായിരുന്നോ? പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ?
5. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ ആരോപിതനായ വ്യക്തിയിൽ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവം അല്ലേ?
6. അമ്മയുടെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയർത്തിയത് എന്തിന്?
7. അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരം അല്ലേ?
8. അമ്മ ക്ലബ്ബ് ആണ് എന്ന് ആവർത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറൽസെക്രട്ടറിയായി തുടരാൻ യോഗ്യനാണോ?
9. അമ്മയുടെ യൂട്യൂബ് ചാനലിൽ വിജയ് ബാബുവിന്റെ മാസ്സ് എൻട്രി എന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത്?
Comments