തിരുവനന്തപുരം: കൂളിമാട് പാലം തകരാൻ കാരണം ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലം തകർന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കൂളിമാട് പാലം തകർന്ന സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകിയെന്നും, രണ്ട് ഉദ്യോഹസ്ഥർക്കെതിരെ നടപടി എടുക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കുമെതിരെയാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പാലത്തിന്റെ പണി നടന്നതെന്നും, ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതൽ എടുത്തില്ലെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു.
പാലത്തിന്റെ നിർമ്മാണ സമയത്ത് ബീം സ്ഥാപിക്കുന്നതിനിടയിൽ മറിഞ്ഞു വീണ സംഭവത്തെ ഗൗരവതരമായാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം പാലം തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആര് തെറ്റ് ചെയ്താലും തെറ്റ് ചെയ്തവരെ കുറ്റക്കാരാക്കണമെന്നും കരാറുകാർക്കെതിരെ എന്തുകൊണ്ട് നടപടി വരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ചോദിച്ചു.
Comments