വടക്കൻ ഇറ്റലിയിൽ ഹിമപർവ്വതം തകർന്ന് വൻ അപകടം. ഹിമപാതത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. അപകടത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റതായും ദുരന്തനിവാരണ സേന ഉദ്യോഗസ്ഥർ അറിയിച്ചു. പതിനാലോളം പേർ മഞ്ഞിൽ പുതഞ്ഞു കിടക്കുന്നുണ്ടെന്നാണ് നിഗമനം. മോശം കാലാവസ്ഥയെ തുടർന്ന് കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.
കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി പറഞ്ഞു. കൊല്ലപ്പെട്ട ഏഴുപേരിൽ നാലുപേരെ രക്ഷാപ്രവർത്തകർ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരിൽ മൂന്ന് പേർ ഇറ്റലി സ്വദേശികളാണെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് മർമോലഡ.
മല കയറാൻ നിരവധി പേർ ഉണ്ടായിരുന്നു. ഈ സമയത്താണ് മലയിടിയുന്നത്. തുടർന്ന് മഞ്ഞും വലിയ പാറകളും മുകളിൽ നിന്ന് റോഡിലേയ്‌ക്ക് പതിച്ചു. പർവതാരോഹകരുടെ കൃത്യമായ എണ്ണം ഇതുവരെ അറിവായിട്ടില്ല എന്ന് എമർജൻസി സർവീസ് വക്താവ് മിഷേല കനോവ പറഞ്ഞു. സെറാക്ക് എന്നറിയപ്പെടുന്ന ഹിമാനിയുടെ ഭാഗം തകരാൻ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാൽ സമീപ ദിവസങ്ങളിൽ അസാധാരണമാംവിധം ഉയർന്ന താപനിലയാണ് പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് റെസ്ക്യൂ സർവീസ് വക്താവ് വാൾട്ടർ മിലാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments