ഗുവാഹത്തി : മുസ്ലീം സമുദായക്കാർക്ക് തദ്ദേശീയ പദവി നൽകി നൽകി അസം സർക്കാർ. അസമീസ് ഭാഷ സംസാരിക്കുന്ന അഞ്ച് മുസ്ലീം സമുദായക്കാർക്കാണ് സ്വദേശി പദവി നൽകിയത്. ഗോറിയ, മോറിയ, ദേശി, ജൂല, സയ്യിദ് എന്നീ സമുദായക്കാർക്കാണ് തദ്ദേശീയ പദവി നൽകുന്നതെന്ന് ആരോഗ്യമന്ത്രി കേശബ് കുമാർ മഹന്തയാണ് അറിയിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഈ അഞ്ച് മുസ്ലീം സമുദായങ്ങളിൽ നിന്നുള്ള ആളുകളെ ആസാമീസ് മുസ്ലീങ്ങൾ അഥവാ തദ്ദേശീയ ആസാമീസ് ആയി അംഗീകരിക്കും. ആരോഗ്യം, സാംസ്കാരിക സ്വത്വം, വിദ്യാഭ്യാസം, എന്നിവയുടെ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും സഹായകമാകുമെന്ന് മഹന്ത വ്യക്തമാക്കി.
മുസ്ലീം സമുദായങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശീയ ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതിന് തന്റെ സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക തീരുമാനം സ്വീകരിച്ചത്.
മെയ് 30 ന് നടന്ന യോഗത്തിൽ, മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധമതം, ജൈനമതം, പാഴ്സി ഉൾപ്പെടെ ആറ് സമുദായക്കാർക്ക് ന്യൂനപക്ഷ സർട്ടിഫിക്കേറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരെ സഹായിക്കുന്നതിന് വേണ്ടിയാണ് നിർണായക നീക്കം.
Comments