ന്യൂഡൽഹി: ആഗോളതലത്തിൽ വാണിജ്യരംഗത്തെ ഇന്ത്യയുടെ മുന്നേറ്റം കളിപ്പാട്ട വിപണിയിൽ വൻ ചലനം സൃഷ്ടിക്കുന്നു. ചൈന കയ്യടക്കിയിരുന്ന വിപണിയിലാണ് ഇന്ത്യ കടന്നുകയറിയിരിക്കുന്നത്. ഇതുവരെ ഇറക്കുമതിയിൽ മാത്രം നടന്നിരുന്ന കളിപ്പാട്ട വിപണിയിൽ കയറ്റുമതിയിൽ വൻ വർദ്ധനയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം തദ്ദേശീയമായി ഇന്ത്യ നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾക്ക് ലോകവിപണിയിൽ സ്ഥാനം പിടിക്കാനയതിന്റെ സന്തോഷത്തിലാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയവും വ്യവസായികളും.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യൻ വ്യവസായികൾ സൃഷ്ടിച്ചത് അത്ഭുതമാണ്. ഗുണമേന്മയിൽ ലോകനിലവാരമുള്ള കളിപ്പാട്ടങ്ങൾ പുറത്തിറക്കിയ മികച്ച മുന്നേറ്റം നടത്തിയതിന്റെ പ്രകടമായ വ്യത്യാസം വിപണിയിൽ ദൃശ്യമാണ്. ശതകോടികൾ ഇന്ത്യയ്‌ക്ക് വിദേശനാണയ ഇനത്തിൽ നഷ്ടമായിരുന്നതാണ് ഒഴിവാക്കാനായത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കിൽ ഇറക്കുമതി 70 ശതമാനം കുറഞ്ഞപ്പോൾ അതേ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 61 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.
വിദേശനാണയ വിനിമയ നിരക്കിൽ 371 ദശലക്ഷം അമേരിക്കൻ ഡോളറായിരുന്ന 2018-19 കാലയളവിലെ കളിപ്പാട്ട വിപണയിലെ ഇറക്കുമതിയാണ് 110 ദശലക്ഷം ഡോളറിലേയ്‌ക്ക് കുത്തനെ കുറഞ്ഞത്. ഇതേ കാലയളവിലെ കയറ്റുമതി വരുമാനം 202 ദശലക്ഷം ഡോളറിൽ നിന്നും 326 ഡോളറിലേയ്‌ക്കാണ് കുതിച്ചുയർന്നത്.
ഇത് രാജ്യത്തിന്റെ വ്യവസായ രംഗത്തെ വൻ മാറ്റമാണ്. എന്നും നഷ്ടത്തിന്റെ മാത്രം കണക്കുപറഞ്ഞിരുന്ന വിദേശവ്യാപരത്തിൽ കളിപ്പാട്ടമേഖലയിൽ നമ്മുടെ രാജ്യം മുന്നേറിയതിന്റെ പിന്നിൽ ഗുണനിലവാരത്തിൽ കാർക്കശ്യത പുലർത്തുന്ന വ്യവസായികളുടെ ചിട്ടയായ പ്രവർത്തനമാണ്. വോക്കൽ ഫോർ ലോക്കലെന്ന പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള ആഹ്വാനത്തെ കളിപ്പാട്ടവിപണിയാണ് ഏറെ ആവേശത്തോടെ ഏറ്റെടുത്തതെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
Comments