അമരാവതി : നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഉമേഷ് കോൽഹെയെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്‌ട്രയിലെ 13 സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകൾ , ഡിജിറ്റൽ ഉപകരണങ്ങൾ. സംശയാസ്പദമായ രേഖകൾ എന്നിവ പിടിച്ചെടുത്തു.
ജൂൺ 21 ന് രാത്രിയാണ് ഉമേഷ് കോൽഹെയെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തുന്നത്. ബ്ലാക്ക് ഫ്രീഡം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാൾ ക്രൂരമായ കൊലചെയ്യപ്പെടുന്നത്. അതേസമയം ഇയാളെ കൊലപ്പെടുത്താൻ പ്രതികൾ നടത്തിയത് സംഘടിതമായ നീക്കമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സുഹൃത്തായ യൂസഫ് ഖാനാണ് കൊലപാതകത്തിന് നേതൃത്വം നൽകിയിരുന്നത്. ഉമേഷിന്റെ പോസ്റ്റ് ഇയാൾ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക സംഘത്തിലെ എല്ലാവർക്കും സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തും യൂസഫ് ഖാൻ ആണ്.സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് സംഘം ചേർന്ന് ഇസ്ലാമിക ഭീകരർ ഉമേഷിനെ കൊലപ്പെടുത്തിയത്.
കൊലപാതകം പുറം ലോകം അറിഞ്ഞതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻഐഎ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു.തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാനാണ് കേസിന്റെ അന്വേഷണ ചുമതല കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നത്.
അതേസമയം ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തു. 7 പേരെയാണ് ദേശീയ അന്വേഷണ ഏജെൻസി കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് നാല് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിരുന്നു. ഇതെതുടർന്നാണ് എൻഐഎയുടെ നടപടി.















