ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള പ്രതിമാസ റവന്യൂകമ്മി സഹായധനത്തിന്റെ നാലാമത്തെ ഗഡുവായി 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. ജൂലൈ മാസത്തെ ഗഡു കൂടി അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച റവന്യൂകമ്മി സഹായധനം ആകെ 28733.67 കോടി രൂപയായി ഉയർന്നു.
കേരളത്തിനും പശ്ചിമബംഗാളിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും സഹായധനം ലഭിച്ചിട്ടുണ്ട്. കേരളത്തിന് 1097.83 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് തുടങ്ങിയവയാണ് കേരളത്തിനും ബംഗാളിനും പുറമേ സഹായം ലഭിച്ച സംസ്ഥാനങ്ങൾ.
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷം 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് കമ്മീഷൻ ശുപാർശ ചെയ്തത്. 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാർശ ചെയ്യപ്പെട്ട സഹായധനം ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിക്കും.
കേരളത്തിന് 13,174 കോടി രൂപയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ ജൂലൈയിലെ ഗഡു കൂടി കൂട്ടി ഇതുവരെ 4391.33 കോടി രൂപ നൽകിക്കഴിഞ്ഞു.
Comments