അബുദാബി: ബക്രീദിന് നാലു ദിവസത്തെ അവധി വെള്ളിയാഴ്ച തുടങ്ങുന്നതോടെ കൊറോണ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി അധികൃതർ. അവധി ദിവസങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ 4 ദിവസത്തേക്ക് സൗജന്യ പാർക്കിംഗും പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് പോലീസിന്റെ നിർദ്ദേശം. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുൻപുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി നിർബന്ധമാക്കി. നഗരങ്ങളിൽ ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കും കൂടുതൽ പോലീസിനെയും ദുബായ് വിന്യസിച്ചു. ബന്ധു വീടുകൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണം. സമ്മാനങ്ങൾ നൽകുന്നതു സുരക്ഷിതമായ പായ്ക്കറ്റുകളിലാണെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതർ നിർദേശിച്ചു.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നാലുദിവസങ്ങളിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. മസ്ജിദുകൾ, ഈദ് ഗാഹ് നടക്കുന്ന ഇടങ്ങൾ, മാർക്കറ്റുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ട്രാഫിക്, സുരക്ഷാ പോലീസിനെ വിന്യസിച്ചു.
വർധിച്ച തിരക്കും കൊറോണ സാഹചര്യവും കണക്കിലെടുത്ത് ദുബായ് മുൻസിപ്പാലിറ്റി അറവു ശാലകളിൽ നിന്ന് മാംസം വാങ്ങാൻ ഓൺലൈൻ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. അൽമവാഷ, ടുർക്കി, ഷബാബ് അൽഫ്രീജ്, ദബായ് അൽദാർ, അൽ അനൗദ് സ്ലോട്ടേഴ്സ്, ദബായേ യുഎഇ, ടെൻഡർ മീറ്റ് തുടങ്ങിയ ആപ്പുകൾ വഴി മാംസം ബുക്ക് ചെയ്യാം. നിയമം ലംഘിച്ച് വീടുകളിലോ മറ്റോ അറക്കുന്നവർക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അണുവിമുക്തമാക്കിയ ബാഗിലോ പാത്രത്തിലോ ആയിരിക്കണം ബലിമാംസം അയൽവീടുകളിൽ വിതരണം ചെയ്യേണ്ടതെന്നും നഗരസഭ ഓർമിപ്പിച്ചു. അറവു ശാലയ്ക്കു മുന്നിൽ കൂട്ടം കൂടരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം അവധി ദിവസങ്ങളിൽ മഴ എത്തുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. .
Comments