ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റതിന്റെ ഞെട്ടലിലാണ് ലോകം. പടിഞ്ഞാറൻ ജപ്പാനിലെ നാരയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുൻ പ്രധാനമന്ത്രിക്ക് വെടിയേൽക്കുകയായിരുന്നു. അദ്ദേഹത്തെ വെടിയുതിർത്ത അക്രമിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജപ്പാൻ നാവികസേന മുൻ അംഗമാണ് ആബെയെ വെടിവെച്ചത്. ഇയാൾ 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാര മേഖലയിൽ വസിക്കുന്നയാളാണ് യമഗാമി. പ്രസംഗവേദയിൽ നിന്നിരുന്ന ആബെയുടെ പത്തടി മാറിയാണ് അക്രമി നിന്നിരുന്നത്. പ്രസംഗിക്കുന്നതിനിടെ ഷിൻസോയുടെ പിന്നിൽ നിന്നും യമഗാമി വെടിവെക്കുകയായിരുന്നു. രണ്ട് തവണ വെടിവെച്ചു. ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത്. വളരെ അടുത്ത് നിന്ന് വെടിയുതിർത്തതിനാലാണ് ആബെയുടെ പരിക്ക് ഗുരുതരമായതെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ ജപ്പാൻ സമയം 11.30ഓടെയായിരുന്നു ആക്രമണമുണ്ടായത്.
ഷോർട്ട്ഗൺ ഉപയോഗിച്ചാണ് യമഗാമി ആക്രമിച്ചതെന്നും വെടിവെച്ചതിന് ശേഷവും ഇയാൾ കൂസലില്ലാതെ നിൽക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ പ്രതികരണം. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് യമഗാമി ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ആബെയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഹൃദയാഘാതം സംഭവിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെ ഇന്ത്യൻ അംബാസിഡറെ വിളിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തിരുന്നു.
Comments