ന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി നരേന്ദ്രമോദി. പ്രിയ സുഹൃത്തിനെതിരായുണ്ടായ ആക്രമണത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ പ്രാർത്ഥനകൾ ഷിൻസോയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരത്തെ ജപ്പാനിലെ ഇന്ത്യൻ അംബാസിഡറെ വിളിച്ച് പ്രധാനമന്ത്രി ഇക്കാര്യം സംസാരിച്ചിരുന്നു.
Deeply distressed by the attack on my dear friend Abe Shinzo. Our thoughts and prayers are with him, his family, and the people of Japan.
— Narendra Modi (@narendramodi) July 8, 2022
ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഷിൻസോയുമായി സൗഹൃദത്തിലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ജപ്പാൻ സന്ദർശിച്ചതിന് പിന്നാലെ നിരവധി ജപ്പാൻ കമ്പനികൾ ഗുജറാത്തിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.
പിന്നീട് 2014ൽ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധിതിയുൾപ്പെടെ ഇന്ത്യയുടെ നിരവധി സുപ്രധാന വികസന ലക്ഷ്യങ്ങളിൽ ജപ്പാൻ പിന്നീട് പങ്കാളിയാകുകയും ചെയ്തു. പത്മവിഭൂഷൺ നൽകിയും ഷിൻസോ ആബെയെ രാജ്യം ആദരിച്ചിട്ടുണ്ട്.
അതേസമയം ഷിൻസോയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ അറിയിച്ചു. മുൻ പ്രധാനമന്ത്രിക്ക് വെടിയേറ്റതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ജപ്പാനിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റത്. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. മുൻ നാവികസേനാംഗമാണ് ആക്രമിച്ചത്. നെഞ്ചിൽ വെടിയേറ്റ ആബെയുടെ നില അത്യധികം ഗുരുതരമായ നിലയിൽ തുടരുകയാണ്.
Comments