തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കാൻ ആരംഭിച്ചിരിക്കുകയാണ് ട്വിറ്റർ. പ്രമുഖ സമൂഹമാദ്ധ്യമമായ ട്വിറ്റർ ഏറ്റെടുക്കുകയാണെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത് മുതൽ ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച് ആർ വകുപ്പിലുള്ള 100 ജീവനക്കാരെ ഇലോൺ മസ്‌ക് പുറത്താക്കിയെന്ന വാർത്തയെത്തുന്നത്.
നേരത്തെ തന്നെ ജീവനക്കാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് മസ്‌ക് സൂചന നൽകിയിരുന്നു. ഇപ്പോൾ മസ്‌കിന്റെ മുന്നറിയിപ്പ് യാഥാർത്ഥ്യമായെന്ന് വേണം വിലയിരുത്താൻ. വരുമാനത്തേക്കാൾ കൂടുതലാണ് ചിലവുകളെന്നും അതത്ര നല്ല സാഹചര്യമല്ലെന്നും മസ്‌ക് പ്രതികരിച്ചിരുന്നു. കമ്പനിക്ക് ആരോഗ്യപരമായി തുടരേണ്ടതുണ്ടെന്നും മസ്‌ക് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് 100 എച്ച് ആർ തൊഴിലാളികൾ പുറത്താക്കപ്പെട്ടത്. കമ്പനി ജീവനക്കാരുടെ പിരിച്ചുവിടൽ നടപടി ഇവിടെ അവസാനിക്കുകയില്ലെന്നാണ് സൂചന.
ഉപയോക്താക്കളെ സംബന്ധിച്ചും ചില മാറ്റങ്ങൾ ആവിഷ്‌കരിക്കാൻ മസ്‌ക് തീരുമാനിച്ചിരുന്നു. ചില പ്രത്യേക കാറ്റഗറിയിലുള്ള ഉപയോക്താക്കൾക്ക് ചെറിയ ഫീസ് ചുമത്തുമെന്നായിരുന്നു മസ്‌കിന്റെ മുന്നറിയിപ്പ്. ”സാധാരണ ഉപയോക്താക്കൾക്ക് എല്ലായ്‌പ്പോഴും ട്വിറ്റർ സൗജന്യമായിരിക്കും. എന്നാൽ വാണിജ്യ-സർക്കാർ ഉപയോക്താക്കൾക്ക് ചെറിയ ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം.” മസ്‌ക് അറിയിച്ചു. കൂടാതെ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുമെന്നും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments