കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. നിലവിലെ വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനവും ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വഖഫ് ബോർഡ് ഭരണപരമായ നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.
ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകാനും കോടതി ഉത്തരവിട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
മുൻ സർക്കാർ ചട്ടവിരുദ്ധമായാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് (ACTS) സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നേരത്തേ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
അതേസമയം, 2025-ലെ വഖഫ് (ഭേദഗതി) നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ നിർബന്ധമായും ഉൾപ്പെടണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് സർക്കാർ ബോർഡ് രൂപീകരിച്ചതെന്ന് ഷോൺ ജോർജിനറെ ഹർജിയിൽ പറയുന്നു. 2026-ൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ സർക്കാർ നിയമിച്ച ഒമ്പത് അംഗങ്ങളും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നും, ഇത് ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
ഹർജികളിലെ വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാനും ഭരണപരമായ ചുമതല ജോയിന്റ് സെക്രട്ടറിക്ക് കൈമാറാനും ഹൈക്കോടതി ഉത്തരവിട്ടത്.















