ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിൽ രാജ്യത്ത് പ്രകടമായ വളർച്ചയാണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഒൻപത് കോടി സ്ത്രീകൾക്ക് പാചകവാതക കണക്ഷൻ നൽകി. പാവങ്ങൾക്കായി പത്തുകോടി ശൗചാലയങ്ങൾ നിർമിച്ചു.45 കോടി ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ അവതരിപ്പിച്ചു. മൂന്നു കോടി വീടുകളുടെ നിർമ്മാണവും പൂർത്തികരിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ധനകാര്യ മന്ത്രാലയം സംഘടിപ്പിച്ച ആദ്യത്തെ അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. അസഹനീയമായ വേദനയുടെയും നഷ്ടത്തിന്റെയും ദിനമാണ് ഇന്ന്. അടുത്ത സുഹൃത്തും മുൻ ജാപ്പനീസ് പ്രധാനമന്ത്രിയുമായ ഷിൻസോ ആബെ ഇപ്പോൾ നമ്മളോടൊപ്പമില്ല. ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ആബെയുടെ ഭരണക്കാലത്താണ് ഇന്ത്യ-ജപ്പാൻ ബന്ധം ദൃഢമായതെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വികസന ചരിത്രത്തിൽ വലിയ പങ്കുവഹിച്ച അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും പറഞ്ഞു.
കൗടല്യ എക്‌ണോമിക് കോൺക്ലേവിൽ(കെഇസി) പങ്കെടുക്കുന്നവരുമായി കൂടിക്കാഴ്ചയും നടന്നു.ജൂൺ 8 മുതൽ 10 വരെ നടത്തുന്ന ത്രിദിന പരിപാടിയാണ് കെഇസി. ഇൻസ്റ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് (ഐഇജി) ആണ് സംഘാടകർ.
Comments