യൂറിനറി ഇൻഫെക്ഷനാണെന്ന് കരുതിയ യുവാവിന്റെ വയറ്റിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അണ്ഡാശയവും ഗർഭപാത്രവും. മൂത്രത്തിൽ രക്തം കാണുകയും നാളുകളായി വയറുവേദനയും അനുഭവപ്പെട്ടപ്പോൾ തനിക്ക് യൂറിൻ ഇൻഫെക്ഷനാണെന്നായിരുന്നു 33കാരൻ കരുതിയത്. എന്നാൽ ആശുപത്രിയിലെത്തി സ്‌കാൻ ചെയ്തപ്പോൾ യുവാവിന്റെ വയറ്റിൽ അണ്ഡാശയമുണ്ടെന്നും ഗർഭപാത്രമുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി.
ചൈനയിലെ സിച്വാൻ പ്രവിശ്യ സ്വദേശിയാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ 33-കാരൻ. പരിശോധനാഫലം ആദ്യം യുവാവിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തൊട്ടുപിന്നാലെ ക്രോമസോം അനാലിസിസ് പരിശോധനയും ഡോക്ടർമാർ നടത്തി. ജൈവശാസ്ത്രപരമായി ജന്മനാ ഒരു സ്ത്രീയാണ് യുവാവെന്ന് കണ്ടെത്തലിലാണ് ഡോക്ടർമാർ എത്തിച്ചേർന്നത്.
ഏറെ നാളുകളായി യുവാവിന് വയറുവേദനയുണ്ടായിരുന്നു. ഒരിക്കൽ നാല് മണിക്കൂർ തുടർച്ചയായി വയറുവേദന അനുഭവപ്പെട്ടപ്പോൾ അടുത്തുള്ള ക്ലിനിക്കിലേക്ക് ചെന്നു. അവിടെയുണ്ടായിരുന്ന ഡോക്ടർ അപ്പെൻഡസൈറ്റസിന് മരുന്ന് കുറിച്ചുനൽകി. അതിന് ശേഷവും യുവാവിന് ഇടയ്‌ക്കിടെ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഒടുവിൽ വിദഗ്ധ പരിശോധനയ്‌ക്കായി ആശുപത്രിയെ സമീപിച്ചപ്പോഴാണ് തന്റെ 33-ാം വയസിൽ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്.
യുവാവിന്റെ ശരീരത്തിൽ ആരോഗ്യവതിയായ ഒരു സ്ത്രീയ്‌ക്ക് ആവശ്യമായ എല്ലാ ആന്തരിക അവയവങ്ങളുമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. മൂത്രത്തിൽ കണ്ടിരുന്ന രക്തത്തിന്റെ സാന്നിധ്യം സ്ത്രീകൾക്ക് പ്രതിമാസം ഉണ്ടാകുന്ന ആർത്തവം മൂലമായിരുന്നുവെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.
സത്യാവസ്ഥയറിഞ്ഞ് ഏറെ ദുഃഖിതനായ യുവാവ് തന്റെ ശരീരത്തിനുള്ളിലുള്ള ഗർഭപാത്രവും അണ്ഡാശയവും എടുത്ത് കളയാനുള്ള തീരുമാനമെടുത്തു. ഒടുവിൽ മൂന്ന് മണിക്കൂർ ശസ്ത്രക്രിയയ്‌ക്ക് അദ്ദേഹം വിധേയനാകുകയും സ്ത്രീയുടെ പ്രത്യുൽപാദന അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
നിലവിൽ യുവാവ് പൂർണ ആരോഗ്യവാനാണെന്നും ഏറെ നാളായി അനുഭവപ്പെട്ടിരുന്ന ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറിയെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് പ്രത്യുൽപാദന ശേഷി ഉണ്ടായിരിക്കുകയില്ല. കാരണം യുവാവിന്റെ ശരീരത്തിന് ബീജം ഉൽപാദിപ്പിക്കാനുള്ള ശേഷി ജന്മനായില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നിരുന്നാലും വിടാതെ പിന്തുടർന്നിരുന്ന വയറുവേദനയ്‌ക്കും രക്തക്കറയ്‌ക്കും അറുതിവരുത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്.















