പ്രതിഷേധം ഭയന്ന് ഔദ്യോഗിക വസതിയിൽ നിന്ന് ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ എവിടെയാണെന്ന് ഇപ്പോഴും അറിയില്ലെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ഞായറാഴ്ചയും പ്രസിഡന്റ് ഗോതബായ രാജപക്സെയുടെയും പ്രധാനമന്ത്രി വിക്രമസിംഗെയുടെയും വസതികൾ കയ്യടക്കിയിരിക്കുകയാണ്.
പ്രതിഷേധക്കാർ നഗരത്തിലേക്ക് ഇരച്ചുകയറിയത് മുതൽ രാജപക്സെയുടെ പുറത്തുള്ള ഏക ആശയവിനിമയം പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധനയുമായി മാത്രമായിരുന്നു. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് ശനിയാഴ്ച രാത്രി വൈകി സ്പീക്കർ പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈകുന്നേരം നടന്ന നേതാക്കളുടെ സർവകക്ഷി യോഗത്തിന് ശേഷം രാജി ആവശ്യപ്പെട്ട് അബേവർധന അദ്ദേഹത്തിന് കത്തെഴുതിയതിനെ തുടർന്നാണ് രാജിവെക്കാനുള്ള തീരുമാനം പ്രസിഡന്റ് രാജപക്സെ സ്പീക്കറെ അറിയിച്ചത്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അഭാവത്തിൽ സ്പീക്കർ ആക്ടിംഗ് പ്രസിഡന്റാകും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ തിരഞ്ഞെടുപ്പ് നടക്കണം. പ്രധാനമന്ത്രി വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
്അതിനിടെ പ്രധാനമന്ത്രി വിക്രമസിംഗെയുടെ സ്വകാര്യ വസതി ഇന്നലെ രാത്രി പ്രതിഷേധക്കാർ തീയിട്ടു. വിക്രമസിംഗെ രാജി സന്നദ്ധത പ്രകടിപ്പിച്ചതിന് ശേഷമാണ് വീടിന് നേരെ അക്രമമുണ്ടായത്. ”ഈ രാജ്യം ഇന്ധനത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും പിടിയിലാണ്. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പണക്ഷാമമുള്ള രാജ്യത്ത് ഐഎംഎഫ് പിന്തുണയുള്ള പരിപാടിയിൽ ചർച്ച പുനരാരംഭിക്കുന്നതിനായി രാഷ്‌ട്രീയ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നും ഐഎംഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രശ്‌നം രൂക്ഷമാകുന്നതിനിടെ പ്രതിരോധ മേധാവി ജനറൽ ശവേന്ദ്ര സിൽവ ജനങ്ങൾ ശാന്തത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു രംഗത്തെത്തി. നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള അവസരം ഇപ്പോൾ ലഭ്യമാണെന്നും സമാധാനവും സ്ഥിരതയും നിലനിർത്താൻ പൊതുജനങ്ങൾ സുരക്ഷാ സേനയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 102 പേരെ പരിക്കുകളോടെ പ്രവേശിപ്പിച്ചതായി കൊളംബോ ദേശീയ ആശുപത്രി അറിയിച്ചു. ഇവരിൽ 11 മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. രാഷ്‌ട്രീയ സാഹചര്യം വിലയിരുത്താൻ തങ്ങളുടെ ഘടകകക്ഷികൾ ഇന്ന് രാവിലെ യോഗം ചേരുമെന്ന് മുഖ്യ പ്രതിപക്ഷമായ എസ്‌ജെബി പറഞ്ഞു. കുറഞ്ഞത് നാല് കാബിനറ്റ് മന്ത്രിമാരെങ്കിലും രാജി സന്നദ്ധത അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഞായറാഴ്ച ലഭിക്കേണ്ട വളം കിട്ടിയാൽ ഉടൻ രാജിവെക്കുമെന്ന് കൃഷി മന്ത്രി മഹിന്ദ അമരവീര പറഞ്ഞു.
മെയ് മാസത്തിൽ പ്രസിഡൻറ് ഗോതബയ രാജപക്സെയുടെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെക്ക് സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് രാജിവെച്ചിരുന്നു. എൽ.ടി.ടി.ഇക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ വിജയിച്ചതിന് ശ്രീലങ്കയിലെ പലരും രാജപക്സെ സഹോദരൻമാരായ മഹിന്ദയെയും ഗോതാബയയെയും വീരപുരുഷന്മാരായി വാഴ്‌ത്തിയിരുന്നുവെങ്കിലും രാജ്യത്തിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇപ്പോൾ അവരെയാണ് കുറ്റപ്പെടുത്തുന്നത്.
ഒരു ദശാബ്ദത്തിലേറെയായി ശ്രീലങ്കൻ രാഷ്‌ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ശക്തമായ കുടുംബത്തിന്റെ കൃപയിൽ നിന്നുള്ള നാടകീയമായ വീഴ്ചയാണ് പ്രസിഡന്റ് രാജപക്സെയുടെ ബുധനാഴ്ചത്തെ പുറത്തുകടക്കലും മെയ് മാസത്തിൽ മഹീന്ദ രാജപക്സെയുടെ പ്രധാനമന്ത്രി സ്ഥാനമൊഴിയലും. 22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക, അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ദ്വീപ് രാഷ്‌ട്രം. വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം അവശ്യ ഇന്ധനത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി പണം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
Comments