ന്യൂഡൽഹി: ഭക്ഷ്യക്ഷാമത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രതിഷേധങ്ങൾ കടുക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ അഭയാർത്ഥിപ്രവാഹമില്ലെന്നും അറിയിച്ചു.
ശ്രീലങ്കൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ അവരുടെ പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വസതിയിലേയ്ക്ക് പ്രക്ഷോഭകർ ഇരച്ചുകയറുകയും അദ്ദേഹം വസതിയിൽ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായി അറിയാത്ത സാഹചര്യമാണുള്ളത്. പ്രതിഷേധങ്ങൾ ശക്തമായതോടെ പ്രധാനമന്ത്രി വിക്രമസിംഗെ രാജി വെക്കുകയും പിന്നാലെ സ്വകാര്യ വസതി തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രശ്നം കടുത്തതോടെ ജനങ്ങളോട് ശാന്തത പാലിക്കാൻ സംയുക്ത സേന മേധാവി ജനറൽ ശവേന്ദ്ര സിൽവ അഭ്യർത്ഥിച്ചിരുന്നു. പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാമെന്നും സമാധാനം നിലനിർത്താനായി ജനങ്ങൾ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. മൂന്ന് ദിവസ കേരള സന്ദർശനത്തിനായാണ് ജയ്ശങ്കർ തിരുവനന്തപുരത്ത് എത്തിയത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരുമായി സംവദിക്കാനാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
Comments