കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥിരാജ് കേന്ദ്രകഥാപത്രമായെത്തിയ കടുവ സിനിമയിലെ സംഭാഷണങ്ങളിൽ മാറ്റം വരുത്തുമെന്ന് അണിയറ പ്രവർത്തകർ. സിനിമയിലെ ദിവ്യാംഗ വിരുദ്ധ സംഭാഷണത്തിലാണ് മാറ്റം വരുത്തുക. രംഗം കളയാതെ സംഭാഷണത്തിൽ മാറ്റം വരുത്താനാണ് ശ്രമം. സംഭാഷണത്തിനെതിരെ വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി.
ഭിന്നശേഷി കുട്ടികൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമായാണ് എന്ന സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാക്കൾക്കും കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
സംഭാഷണം വിവാദമായതോടെ ഖേദം രോഖപ്പെടുത്തി സംവിധായകൻ ഷാജി കൈലാസും പൃഥിരാജും രംഗത്തെത്തിയിരുന്നു. മാപ്പ്, അതൊരു തെറ്റായിരുന്നു. ഞങ്ങളത് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നായിരുന്നു നടൻ കുറിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് കടുവ നിർമിച്ചത്. ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിർവഹിച്ചിരിക്കുന്നത്.















