കൊൽക്കത്ത: കേന്ദ്രസർക്കാറിനെതിരെ വെല്ലുവിളിയുമായി അഭിഷേക് ബാനർജി. ശ്രീലങ്കയിലേതു പോലെ ജനകീയ പ്രക്ഷോഭമാണ് ഡൽഹിയിലെ ബിജെപി സർക്കാറിനെ കാത്തിരിക്കുന്നതെന്നും മറ്റൊരു അഫ്ഗാൻ പ്രക്ഷോഭത്തിനുള്ള സാദ്ധ്യതയാണ് ഭാവിയിൽ കാണുന്നതെന്നുമാണ് മമതയുടെ മരുമകന്റെ മുന്നറിയിപ്പ്.
‘ദീദി എല്ലാ ജനങ്ങൾക്കും ആവശ്യത്തിന് പണം നൽകുകയാണ്. എന്നാൽ ബിജെപി നിങ്ങളുടെ പണം മുഴുവൻ കവർന്നെടുക്കുകയാണ്. ഇന്ധനത്തിന്റെ പേരിലും പാചകവാതത്തിന്റെ പേരിലും ജനങ്ങളെ കൊള്ളയടിയ്‌ക്കുകയാണ്. ഈ കൊള്ളയടി ജനങ്ങൾ ശ്രീലങ്കയിലും അഫ്ഗാനിലും നടത്തിയ പോലുള്ള പ്രക്ഷോഭത്തിലാണ് കലാശിക്കുക.’ അഭിഷേക് ബാനർജി പറഞ്ഞു.
മഹാരാഷ്‌ട്രയിലെ എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ ബിജെപി ഉപയോഗിച്ച പണം ജനങ്ങളുടേതാണ്. ഞാനിവിടെ വന്നത് എന്തെങ്കിലും വോട്ട് രാഷ്‌ട്രീയം പറയാനല്ല. ജനങ്ങളോട് എനിക്ക് സഹതാപം മാത്രമേയുള്ളു. നിങ്ങൾ കഷ്ടപ്പാടിലാണ്. അതിന് കാരണം കേന്ദ്രസർക്കാറാണ്. എത്രനാൾ മമത ബാനർജി എന്ന നേതാവ് ഇവിടെയുണ്ടോ അത്രയും നാൾ ബംഗാളിനെ വിഭജിക്കാൻ നാം അനുവദിക്കില്ല. ഇവിടെ വടക്കൻ ബംഗാളെന്ന ആശയം നടപ്പാക്കാൻ ബിജെപിയെ അനുവദിക്കുന്ന പ്രശ്‌നമില്ല’ അഭിഷേക് ബാനർജി പറഞ്ഞു..
കൽക്കരി കുംഭകോണത്തിൽ സിബിഐ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന നേതാവ് വടക്കൻ ബംഗാളിലെ ധൂപ്ഗുരിയിൽ നടത്തിയ പൊതു പ്രസംഗത്തിലാണ് തൃണമൂൽ അണികളെ ആവേശത്തിലാക്കാൻ ശ്രീലങ്കയിലെ ഉദാഹരണം മുന്നറിയിപ്പായി നൽകിയത്.
Comments