ലണ്ടൻ: ബോറിസ് ജോൺസന്റെ പകരക്കാരനെ കണ്ടെത്താനുള്ള ആവേശ പോരാട്ടത്തിൽ ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് മന്ത്രി ഋഷി സുനകിന് സാദ്ധ്യതയേറുന്നു. സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചവർ എട്ടായി ചുരുങ്ങിയതോടെ ഋഷി സുനക്കിന് സാദ്ധ്യത വർദ്ധിച്ചു. വ്യത്യസ്ത വംശങ്ങളിൽ നിന്നുള്ള എട്ട് പേരെയാണ് കമ്മിറ്റി ഓഫ് ബാക്ക്ബെഞ്ച് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
സ്ഥാനാർത്ഥികളിൽ നാലു പേർ ബ്രിട്ടീഷ് വംശജരാണ്. മുൻ ആരോഗ്യ വിദേശകാര്യ സെക്രട്ടറി ജെർമി ഹണ്ട്, വാണിജ്യ സഹമന്ത്രി പെന്നി മോർടണ്ട്, വിദേശകാര്യ കമ്മിറ്റി മുൻ ചെയർമാൻ ടോം തുഗെന്ദത്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് എന്നിവർ എന്നിവർ പൂർണമായും ബ്രിട്ടീഷ് പൗരന്മാരാണ്. ഋഷി സുനകിനൊപ്പം അറ്റോർണി ജനറലായ സുല്ലാ ബ്രവർമാനും ഇന്ത്യൻ വംശജയാണ്. കെമി ബഡെനോച്ച് നൈജീരിയൻ വംശജയും ഇറാഖിൽ ജനിച്ച കുർദിഷ് വംശജ നദീം സഹാവ എന്നിവരും പ്രധാനമന്ത്രി പദത്തിനായി മത്സരിക്കും.
ടോറി അംഗങ്ങളുടെ വോട്ടിംഗ് ഇന്നും തുടരും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന വോട്ടിംഗിൽ 358 എംപിമാർ 8 സ്ഥാനാർത്ഥികൾക്കായി വോട്ട് രേഖപ്പെടുത്തും. ഫലങ്ങൾ ഇന്നു തന്നെ അറിയാൻ സാധിക്കും. തുടർന്ന് അടുത്ത ഘട്ട വോട്ടിംഗ് വ്യാഴ്ചയും നടക്കും. അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥി പട്ടിക രണ്ട് പേരിലേക്ക് ചുരുങ്ങുകയും വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.
നേരത്തെ സമൂഹമാദ്ധ്യമങ്ങൾ വഴി ആരംഭിച്ച റെഡി4ഋഷി ക്യാമ്പയിനുകളിൽ ഋഷി സുനക് , പെന്നി മോർഡന്റിനെ പിന്തള്ളിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുകെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഏഷ്യക്കാരനാകും ഋഷി. കാത്തിരിപ്പിനു വിരാമമായി സെപ്തംബർ അഞ്ചിനു വിജയിയെ അറിയാൻ കഴിയും.
മുൻ ആരോഗ്യ സെക്രട്ടറി സജിദ് ജാവിദ്, പാകിസ്താൻ വംശജൻ എംപി രഹ്മാൻ, ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തകൻ പ്രിതി പട്ടേൽ തുടങ്ങിയവർ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്രമുഖരാണ്.
Comments