ചണ്ഡീഗഡ്: ധീര ദേശാഭിമാനി ഭഗത് സിംഗിനെ ഭീകരവാദി എന്ന് വിളിച്ച് പഞ്ചാബ് എംപി. ശിരോമണി അകാലിദൾ നേതാവും സംഗ്രൂർ എംപിയുമായ സിമ്രൻജിത് സിംഗ് മാനാണ് വിവാദ പരാമർശം നടത്തിയത്. ഖലിസ്ഥാന്‍ വാദം ഉയർത്തുന്നതും ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നതും ചെയ്യുന്നതടക്കം ഇതിന് മുമ്പും ഇയാൾ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഭഗത് സിംഗ് ഒരു ഇംഗ്ലീഷ് നാവികസേനാ ഉദ്യോഗസ്ഥനെ കൊന്നുവെന്നും, ചന്നൻ സിംഗ് എന്ന അമൃതധാരി സിഖ് കോൺസ്റ്റബിളിനെ കൊന്നുവെന്നും മാദ്ധ്യമങ്ങളോട് സിമ്രൻജിത് സിംഗ് പറഞ്ഞു. ദേശീയ അസംബ്ലിക്ക് നേരെ അദ്ദേഹം ബോംബെറിഞ്ഞു. ഇങ്ങനെയൊക്കെ ചെയ്ത ഭഗത് സിംഗ് തീവ്രവാദിയല്ലേ എന്നാണ് സിമ്രൻജിത് സിംഗ് മാദ്ധ്യമങ്ങളോട് ചോദിച്ചത്. പരാമർശത്തിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്.
ഭഗത് സിങ്ങിനെ അപമാനിച്ചതിന് പിന്നാലെ വിവിധ പാർട്ടികൾ സിമ്രൻജിത് സിംഗ് മാനെതിരെ രംഗത്ത് വന്നു. സ്വാതന്ത്ര്യ സമര സേനാനിയെ അനാദരിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത സിമ്രൻജിത് സിംഗ് മാപ്പ് പറയണമെന്നാണ് മറ്റ് പാർട്ടികളുടെ ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ത് മാനിന്‍റെ ജന്മസ്ഥലം ഉള്‍പ്പെട്ട മണ്ഡലത്തിലാണ് സിമ്രൻജിത് സിംഗ് മാനെ വിജയിച്ചത്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി ഭഗ്‍വന്ത് മാന്‍ ലോക് സഭാ സീറ്റ് ഉപേക്ഷിച്ചതോടെയാണ് സംഗ്രൂര്‍ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ സിമ്രൻജിത് സിംഗ് ജയം നേടിയത്.
Comments