ന്യൂഡൽഹി : സ്‌പൈസ് ജെറ്റിന്റെ സർവീസ് നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് അഭിഭാഷകനായ രാഹുൽ ഭരദ്വാജ് ഹർജി സമർപ്പിച്ചത്. സ്‌പൈസ് ജെറ്റ് വിമാനങ്ങളിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്‌പൈസ് ജെറ്റിൽ ഉണ്ടായ തകരാറുകളെ പറ്റി അഭിഭാഷകൻ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ സ്പൈസ്ജെറ്റിന്റെ പ്രവർത്തനങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജൂലൈ 6 ന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജൂൺ 19 മുതൽ വിമാനത്തിൽ എട്ട് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ വിമാന സർവീസുകൾ സ്ഥാപിക്കുന്നതിൽ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് ഡിജിസിഎ പറഞ്ഞിരുന്നു. നോട്ടീസിന് മറുപടി നൽകാൻ മൂന്നാഴ്ചത്തെ സമയമാണ് സ്പൈസ് ജെറ്റിന് അനുവദിച്ചിരുന്നത്. എന്നാൽ ഇതിന് പിന്നാലെ സർവീസുകൾ നടത്തുന്നതിന് വിമാനം 100ശതമാനം സുരക്ഷിതമാണെന്ന് സ്‌പൈസ് ജെറ്റ് ചെയർമാനും എംഡിയുമായ അജയ് സിംഗ് വ്യക്തമാക്കുകയും ചെയ്തു.
അതിനിടെ സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎ ഉദ്യോഗസ്ഥരും ഞായറാഴ്ച യോഗം ചേർന്നിരുന്നു. വിമാനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങൾ വിലയിരുത്താനായിരുന്നു യോഗം ചേർന്നത്. യോഗത്തിൽ ഡിജിസിഎയുടെ സുരക്ഷാ മേൽനോട്ടം കർശനമാക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ പങ്കുവെച്ചു. യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നും , എയർലൈൻ പ്രവർത്തനങ്ങളുടെ വിശ്വാസ്യത, അന്താരാഷ്‌ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മന്ത്രാലയം പറഞ്ഞു.
Comments