തിരുവനന്തപുരം; മുഖ്യമന്ത്രിയ്‌ക്കെതിരായി വധഗൂഢാലോചന കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ കെഎസ് ശബരിനാഥനെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. വഞ്ചിയൂർ കോടതിയ്‌ക്ക് മുന്നിലാണ് സിപിഎം പ്രതിഷേധവുമായി എത്തിയത്.
കോടതിക്ക് മുന്നിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ശബരീനാഥന് എതിരൈ മുദ്രാവാക്യം മുഴക്കി. സ്ഥലത്ത് വൻ തോതിലുള്ള പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. ‘തക്കുടുവാവേ ശബരിനാഥാ ഓർത്തു കളിച്ചോ സൂക്ഷിച്ചോ’ തുടങ്ങിയ മുദ്രാവാക്യങ്ങളും സിപിഎം പ്രവർത്തകർ വിളിച്ചു.
കെ എസ് ശബരീനാഥനാണ് വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂർണ വിവരങ്ങൾ ലഭിക്കുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. പോലീസിന്റെ കസ്റ്റഡി അപേക്ഷയും റിമാൻഡ് റിപ്പോർട്ടും ശബരീനാഥന്റെ ജാമ്യാപേക്ഷയുമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്. ഉപാധികളോടെയാണ് ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പത്തുമണിക്ക് തന്നെ പോലീസിന് മുന്നിൽ എത്തണം. മൊബൈൽ ഫോൺ കൈമാറണം എന്നിങ്ങനെയാണ് മറ്റു ഉപാധികൾ.
വിമാനത്തിൽ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രേരിപ്പിച്ച വാട്സ് ആപ്പ് ചാറ്റുകൾ പ്രചരിച്ചത് ശബരീനാഥന്റെ പേരിലാണെന്ന് ആരോപിച്ചാണ് കേസിൽ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന് മുൻപ് മറ്റു പ്രതികളെ ശബരീനാഥൻ പലതവണയായി വിളിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.















