കീവ്: ആഗോളതലത്തിലെ ഭക്ഷ്യക്ഷാമത്തിന് വലിയ ആശ്വാസമാകുന്ന വാർത്തയുമായി റഷ്യൻ-യുക്രെയ്ൻ വാണിജ്യകാര്യവകുപ്പ്. യുക്രെയ്‌നെതിരെ യുദ്ധം നടക്കുമ്പോഴും ഗ്രാമീണ മേഖലകളിൽ നിന്നുള്ള ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ യുക്രെയ്‌ന് അനുമതി നൽകി. തുർക്കി ഭരണാധികാരി എർദ്ദോഗനാണ് സംയുക്തമായി എടുത്ത തീരുമാനം പ്രഖ്യാപിച്ചത്. ഒഡേസിയ തുറമുഖത്ത് മാത്രം 20 ദശലക്ഷം മെട്രിക് ടൺ ധാന്യമാണ് ഫെബ്രുവരി മുതൽ കെട്ടിക്കിടക്കുന്നത്.
ഐക്യരാഷ്‌ട്രസഭയുടെ മേൽനോട്ടത്തിലും നിരന്തര സമ്മർദ്ദത്തിനും ശേഷമാണ് തീരുമാനം.യുക്രെയ്‌നിലെ ധാന്യങ്ങളെല്ലാം പുറംരാജ്യത്തേയ്‌ക്ക് കരിങ്കടൽ വഴിയാണ് നീങ്ങിയിരുന്നത്. റഷ്യയുടെ അധീനതയിലായ മേഖല ഇനി ചരക്കു നീക്കത്തിനായി തുറക്കുന്നത് വലിയ ആശ്വാസമാണ് യൂറോപ്പിനുണ്ടാക്കാൻ പോകുന്നത്. ഇതിനിടെ റഷ്യയും തുർക്കിയും ഭക്ഷ്യധാന്യത്തെ കരിഞ്ചന്തയിലേക്ക് എത്തിക്കുമെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തി.
യൂറോപ്പിനെ ഇന്ധനകാര്യത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്ന റഷ്യ യുക്രെയ്‌നിലെ ധാന്യം പിടിച്ചുവെച്ച് വൻ പ്രതിസന്ധിയാണ് യൂറോപ്പിനുണ്ടാക്കിയത്. റഷ്യൻ മേഖലയിലെ വൻതോതിലുള്ള ഭക്ഷ്യ ധാന്യ ശേഖരം ലോകത്തിലെ തന്നെ മൊത്തം ഉൽപ്പാദനത്തിന്റെ 20 ശതമാനം വരും.
പ്രധാന ഭരണകേന്ദ്രമായ കീവും ഖാർകീവും പിടിച്ചെടുത്തിട്ടില്ലെങ്കിലും യുക്രെയ്‌ന്റെ പുറം ലോകവുമായുള്ള ബന്ധം റഷ്യ ഏതാണ്ട് മരവിപ്പിച്ചിരിക്കുകയാണ്. തുറമുഖങ്ങളും പ്രധാന വിമാനത്താവളങ്ങളും റഷ്യയുടെ അധീനതയിലാണ്. വാണിജ്യ സാമ്പത്തിക മേഖലകളെല്ലാം റഷ്യയുടെ കയ്യിലേക്ക് എത്തുന്നുവെന്നതിന്റെ തെളിവാണ് ധാന്യങ്ങൾ കയറ്റുമതി ചെയ്യാനുള്ള ധാരണയെന്നാണ് വാണിജ്യകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Comments