കൊൽക്കത്ത: ബംഗാളിലെ വ്യവസായ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയുടെ ഏറ്റവും അടുത്ത അനുയായി അർപിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്എസ്‌സി), പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ അനധികൃത റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ഇഡിയുടെ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് കോടികൾ കണ്ടെത്തിയത്.
ED is carrying out search operations at various premises linked to recruitment scam in the West Bengal School Service Commission and West Bengal Primary Education Board. pic.twitter.com/oM4Bc0XTMB
— ANI (@ANI) July 22, 2022
അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 20 കോടിയോളം രൂപ എസ്എസ്സി അഴിമതിയിൽ നിന്നുള്ള തുകയാണെന്നാണ് ഇഡി സംശയിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം എണ്ണിത്തിട്ടപ്പെടുത്തുകയാണെന്ന് ഇഡി അറിയിച്ചു. 20-ലധികം മൊബൈൽ ഫോണുകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരിയുടെയും എംഎൽഎ മാണിക് ഭട്ടാചാര്യയുടേയും വീട്ടിൽ എസ്എസ്‌സി അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തിയിരുന്നു.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തി കോടികൾ തട്ടിയെന്നതാണ് പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്എസ്‌സി) അഴിമതി കേസ്. എസ്എസ്‌സി അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് നിലവിൽ വ്യവസായ മന്ത്രിയായ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന റെയ്ഡുകൾക്കെതിരെ രൂക്ഷവിമർശനമാണ് സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ സർക്കാർ നടത്തുന്നത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുകയാണെന്നാണ് തൃണമൂലിന്റെ വാദം.
Comments