പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികൾ. ഇതിന് മുമ്പും നാട്ടുകാർ പല വട്ടം മർദ്ദിച്ചിരുന്നതായും പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിരന്തരം അധിക്ഷേപിക്കുമെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അദ്ധ്യാപകന്റെ മുമ്പിൽ വെച്ചാണ് ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റിട്ടും കേസെടുക്കാൻ തുടക്കത്തിൽ പോലീസ് തയ്യാറായില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.ആശുപത്രിയിലായതോടെയാണ് കേസെടുത്തത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്നും ആരോപണമുണ്ട്.
കരിമ്പ എച്ച്എസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മർദ്ദനമേറ്റത്. സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചായിരുന്നു ഇരുന്നത്. ഇതിനെ നാട്ടുകാരിൽ ചിലർ എത്തി ചോദ്യം ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ തിരിച്ച് ചോദ്യം ചെയ്തതോടെ നാട്ടുകാർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
അതേ സമയം ഏറെ വൈകിയും വിദ്യാർത്ഥികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറഞ്ഞു
Comments