കൊച്ചി: ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ അവാർഡ് ജൂറിയെ അഭിനന്ദിച്ചും ഇടതുപക്ഷത്തെ വിമർശിച്ചും നടൻ ഹരീഷ് പേരടി രംഗത്ത്. മികച്ച സംവിധായകനുള്ള അവാർഡ് നേടിയ അന്തരിച്ച സച്ചിയും മികച്ച ഗായികയായി തീർന്ന നഞ്ചിയമ്മയും ദേശീയ അാർഡിന്റെ സൗന്ദര്യമാണെന്ന് ഹരീഷ് പേരടി പറയുന്നു. ദേശീയ ജൂറിക്ക് മനുഷ്യസലാം,കലാസലാം എന്ന് പറഞ്ഞാണ് നടന്റെ അഭിനന്ദനം.ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ കുറിപ്പ് പങ്കുവെച്ചത്.
രാഷ്‌ട്രീയം നോക്കാതെ, കലയുടെ കഴിവുകൾക്കുള്ള യഥാർത്ഥ കലയുടെ രാഷ്‌ട്രിയമുള്ള അംഗീകാരമെന്ന് ഹരീഷ് പേരടി കുറിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന,ഇടതുപക്ഷ സാംസ്‌കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠമാണിതെന്ന് ഹരീഷ് കുറ്റപ്പെടുത്തി.
കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠമെന്ന് ഹരീഷ് വിമർശിക്കുന്നു. എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന, അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്യൂണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൻമാർക്ക് പാഠമെന്ന് കുറിച്ചാണ് ഹരീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. നിരവധി പുരസ്‌കാരങ്ങളാണ് മലയാളി കലാകാരന്മാർക്ക് ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ സച്ചി നേടി. മികച്ച നടനുള്ള പുരസ്‌കാരം സുര്യയും (സൂരറൈ പോട്ര്) അജയ് ദേവ്ഗണും (താനാജി; ദ അൺസങ് വാരിയർ) പങ്കിട്ടു. സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച മലയാള സിനിമയ്‌ക്കുള്ള പുരസ്‌കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്‌കാരം നേടി. ചിത്രത്തിലൂടെ നഞ്ചിയമ്മ മികച്ച ഗായികയായി.















