ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസുകളിൽ യുഎപിഎ വകുപ്പുകൾ പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും സർക്കാർ ഹർജിയിൽ ആരോപിക്കുന്നു.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് 2013 ൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ൽ വളയം പോലീസ് സ്റ്റേഷനിലെ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ നിയമം ചുമത്തിയിരുന്നത്.
കേസിൽ യുഎപിഎ ചുമത്താനുള്ള തെളിവുകൾ വ്യക്തമാക്കി അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ടിൽ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ രൂപേഷിന്റെ കേസിൽ ഇത് ആറുമാസം വരെ എടുത്തുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രൂപേഷിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
Comments