കൊൽക്കത്ത: മുൻ മന്ത്രിയും ടിഎംസി നേതാവുമായ പാർത്ഥാ ചാറ്റർജിയുടെയും സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെയും സ്ഥാവര സ്വത്തു വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തുമെന്നും വ്യക്തമാക്കി.
അർപിതയുടെ ഉടമസ്ഥതയിലുള്ള ഒരു വസതിയിൽ നിന്ന് 28 കോടി രൂപയും അഞ്ച് കിലോയിലധികം സ്വർണവും മറ്റൊരു വീട്ടിൽ നിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപയ്‌ക്ക് തുല്യമായ വിദേശ കറൻസിയും 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു.
പാർത്ഥ ചാറ്റർജി സംസ്ഥാനത്തെ സ്‌കൂൾ ടീച്ചർ നിയമന അഴിമതിയിൽ പങ്കാളിയാണെന്നും വൻ അഴിമതി നടത്തിയെന്നും തെളിഞ്ഞതിനാൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.ഇതേ തുടർന്ന് മമത ബാനർജിയുടെ വിശ്വസ്തനെ പാർട്ടി സസ്‌പെൻഡ് ചെയ്‌യുകയും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. സഹായി ആയിരുന്ന അർപിത മുഖർജിയുടെ വസതിയിൽ നിന്നും പണം കണ്ടെടുത്തതിനെ തുടർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയതത്. അർപിതയുടെ മറ്റു വീടുകളിലും തിരച്ചിൽ നടത്തി കോടി കണക്കിന് തുകയാണ് കണ്ടെടുത്തത്. അഴിമതിയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അവരുടെ പേരുകൾ വെളിപ്പെടുത്തണമെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി. പാർത്ഥ ചാറ്റർജിയുടെയും സഹായിയുടെയും അറസ്റ്റ് തൃണമൂൽ കോൺഗ്രസിനും ബംഗാൾ മുഖ്യമന്ത്രിയ്‌ക്കും വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments