ആലപ്പുഴ: സാധാരണക്കാരന്റെ ബാങ്ക് എന്ന പേരിൽ ഗ്രാമപ്രദേശങ്ങളിൽ നിലകൊള്ളുന്ന ധനകാര്യ സ്ഥാപനങ്ങളായ സഹകരണ ബാങ്കുകളിൽ വലിയ തോതിൽ തട്ടിപ്പ് നടക്കുകയാണ്. സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന്റെ നേരെ വിരൽ ചൂണ്ടുകയാണ്. തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ് കോൺഗ്രസ്. മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ് സഹകരണ ബാങ്കുകളെ ഇല്ലാതാക്കിയത്. സംഭവത്തിൽ നിന്നും തലയൂരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
സഹകരണ മേഖലയുടെ തകർച്ചയിൽ സിപിഎമ്മിനെ മാത്രം കുറ്റപ്പെടുത്താനാണ് കോൺഗ്രസിന്റെ നീക്കം. കരുവന്നൂർ ബാങ്കിന് പുറമെ മറ്റ് ബാങ്കുകളിലെ തട്ടിപ്പ് വിവരങ്ങളും പുറത്ത് വന്നതോടെ കോൺഗ്രസ് പഴിക്കുന്നത് സിപിഎമ്മിനെയാണ്. സഹകരണ മേഖലയിൽ നടക്കുന്നത് സിപിഎമ്മിന്റെ കൊള്ളയാണെന്നാണ് കെ.സി വേണുഗോപാൽ എംപിയുടെ വിമർശനം. സഹകരണ മേഖലയിലെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേത്. പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്നാണ് വേണുഗോപാൽ അറിയിച്ചിരിക്കുന്നത്.
എന്നാൽ സഹകരണ ബാങ്കുകളുടെ തകർച്ചയിൽ സിപിഎമ്മിനും കോൺഗ്രസിനും പങ്കുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. സഹകരണ ബാങ്കുകൾ വഴി ഇടത്- വലത് മുന്നണികൾ ചേർന്ന് ആയിരക്കണക്കിന് കോടി രൂപയാണ് തട്ടിയിരിക്കുന്നത്. കരുവന്നൂരിൽ സി.പി.എമ്മും മാവേലിക്കരയിൽ കോൺഗ്രസും ഭരിച്ച ബാങ്കുകളിലാണ് തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. സി.പി.എമ്മും കോൺഗ്രസും അവരുടെ സാമ്പത്തിക ഇടപാടുകൾക്ക് സഹകരണ മേഖലയെ മറയാക്കിയെന്നും ബിജെപി പറയുന്നു.
Comments