കോട്ടയം: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ. മഴ ശക്തമായതോടെ വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു. തീക്കോയി-വാഗമൺ റോഡിലാണ് ഗതാഗതം താൽക്കാലികമായി തടഞ്ഞിരിക്കുന്നത്. തീക്കോയിൽ നിന്നും മുകളിലേയ്‌ക്ക് വാഹനം നിലവിൽ കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് ഗതാഗതം നിർത്തിവെച്ചിരിക്കുന്നത്.
മലവെള്ളപ്പാച്ചിലിൽ മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയുടെ ഭാഗമായ കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായി മഴയിൽ പ്രദേശത്ത് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡിൽ വെള്ളം കയറിയത്. നാലോളം വീടുകളിലും വെള്ളം കയറി.
ഇടുക്കി മൂലമറ്റം വലകെട്ടിയിൽ ഉരുൾപൊട്ടൽ ഉണ്ടായി. വൈകിട്ട് ആറരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മൂലമറ്റം മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറുകയാണ്. പ്രദേശത്ത് ഒരു മണിക്കൂറോളമായി ശക്തമായി മഴ പെയ്യുകയാണ്. മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയ പതിനഞ്ചിലധികം പേരെയാണ് രക്ഷപ്പെടുത്തി മേച്ചിൽ സിഎസ്ഐ പള്ളിയിലേക്ക് മാറ്റിയത്.
Comments