കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീർ, അഞ്ചാം പ്രതി സാബിർ എന്നിവർക്ക് 39.5 വർഷം കഠിന തടവ്. ഏഴാം പ്രതി താജുദീന് 35 വർഷവും തടവ് വിധിച്ചു. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2005 സെപ്തംബർ ഒൻപതിനാണ് കളമശേരിയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് കത്തിച്ചത്. കേസിൽ മൂവരും കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.
തടവ് കൂടാതെ തടിയന്റവിട നസീറിന് ഒന്നേമുക്കാൽ ലക്ഷം രൂപയും താജുദ്ദീന് ഒരു ലക്ഷത്തി പതിനായിരം രൂപയും പിഴയും വിധിച്ചിട്ടുണ്ട്. തടിയന്റവിട നസീറും സാബിറും താജുദ്ദീനും എൻഐഎ കോടതി മുൻപാകെ കുറ്റസമ്മതം നടത്തിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതിയായിരുന്ന പറവൂർ സ്വദേശി കെ.എ അനൂപിനെ കോടതി ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
മഅദനിയുടെ ഭാര്യ അടക്കം കേസിൽ പന്ത്രണ്ട് പ്രതികളാണ് വിചാരണ നേരിട്ടത്. പ്രതികളിൽ ഒരാൾ നേരത്തെ മരണപ്പെടുകയും ചെയ്തിരുന്നു. ബാക്കിയുളളവരുടെ വിചാരണ പൂർത്തിയായിട്ടില്ല.
വിവിധ വകുപ്പുകൾ പ്രകാരമാണ് ആകെ 39.5 വർഷത്തെ തടവ് കോടതി വിധിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ചാൽ മതിയാകും. ഇതനുസരിച്ച് തടിയന്റവിട നസീറിനും സാബിറിനും ഏഴ് വർഷവും താജുദ്ദീന് ആറ് വർഷവുമാണ് തടവ് അനുഭവിക്കേണ്ടി വരുന്നത്. റിമാൻഡ് കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യും.
2010 ഡിസംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ 2019 ലാണ് തുടങ്ങിയത്. ബസ് ഡ്രൈവറുടെ അടക്കം എട്ട് പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകൾ പിന്നീട് കാണാതായിരുന്നു.
എറണാകുളം കെഎസ്ആർടിസി ബസ് സ്്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് പ്രതികൾ തോക്ക് ചൂണ്ടി തട്ടിയെടുക്കുകയായിരുന്നു. രാത്രി 9.30 നായിരുന്നു സംഭവം. കളമശേരിയിൽ യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോൾ ഒഴിച്ച് കത്തിച്ചു.















