ന്യൂഡൽഹി: മുൻ മന്ത്രി പാർത്ഥാ ചാറ്റർജിക്കും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി എംപിമാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കവേയാണ് നേതാക്കൾ പ്രതിഷേധിച്ചത്. മമത ബാനർജിയ്‌ക്കും തൃണമൂൽ കോൺഗ്രസ്സിനുമെതിരെ ‘കള്ളൻ’ മുദ്കവാക്യം വിളികൾ ഉയർന്നു.
വനിതാ എംപിമാർ ഉൾപ്പെടെയുളളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി മമതയുടെ ചിത്രവും അഴിമതിയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിൽ ബിജെപി എംപിമാർ പ്രതിഷേധിച്ചത്.
ചരിത്ര പുസ്തകങ്ങളിൽ പാർത്ഥാ ചാറ്റർജിയെ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിച്ച് പ്രകീർത്തിക്കുന്ന ‘സിംഗൂർ ആന്ദോളൻ’ എന്ന അദ്ധ്യായം നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുണ്ട്. മദ്ധ്യ ശിക്ഷ പർഷാദിന്റെ ചരിത്ര പുസ്തകങ്ങളിൽ നിന്നും മന്ത്രിയുടെ പേരു നീക്കം ചെയ്യണമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനുപം ഹർസ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വിദ്യാസമ്പന്നരും തൊഴിൽ രഹിതരുമായ യുവാക്കളുടെ പണം തട്ടിയെടുത്തതിന് ചരിത്ര പുരുഷൻ ഇപ്പോൾ ജയിലിലാണ്. എട്ടാം ക്ലാസിലെ ചരിത്ര പുസ്തകങ്ങളിൽ നിന്നെങ്കിലും ഇയാളുടെ പേര് നീക്കം ചെയ്യുക. അല്ലെങ്കിൽ ഈ വ്യക്തിയെ പുതിയ തലമുറ നേതാജിക്കോ തുല്യമായി കണക്കാക്കുമെന്ന് ഹസ്‌റ ട്വീറ്റ് ചെയ്തു.
തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെട്ട്രറി കൂടിയായ പാർത്ഥ ചാറ്റർജിയെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ജൂലൈ 23-നാണ് ഇഡി അറസ്റ്റ് ചെയ്തത്. സഹായി അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് ദിവസങ്ങൾക്ക് ശേഷം പണവും കിലോക്കണക്കിന് സ്വർണവും പിടികൂടി. എന്നാൽ പണം തന്റേത് അല്ലന്നാണ് ചാറ്റർജി അവകാശപ്പെടുന്നത്. കൂട്ടാളി അർപിത മുഖർജിയുടെ വസതികളിൽ നിന്നായി 50 കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്.
Comments