കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയിൽ ഇഡി കസ്റ്റഡിയിലെടുത്ത തൃണമൂൽ മുൻമന്ത്രി പാർത്ഥാ ചാറ്റർജി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. മിക്ക ചോദ്യങ്ങൾക്കും മൗനം പാലിക്കുകയാണെന്നും അന്വേഷണം ദുഷ്‌കരമാകുമെന്നും ഇഡി പറഞ്ഞു. ക്ഷീണിതനാണെന്ന് അറിയിച്ച് സുപ്രധാന ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് പാർത്ഥാ ചാറ്റർജി. ചൊവ്വാഴ്ച മുൻ മന്ത്രിയെയും കൂട്ടാളിയെയും ഒന്നിച്ച് ചോദ്യം ചെയ്യും.
പണം തന്റേതല്ലെന്നും ഗൂഢാലോചനയുടെ ഇര മാത്രമാണ് താൻ എന്നുമാണ് മുൻമന്ത്രി പറഞ്ഞത്. തെറ്റു ചെയ്യാത്ത തന്നെ സസ്‌പെൻഡ് ചെയ്ത ടിഎംസിയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇഡി കണ്ടെത്തിയ ജിഎസ്ടി നമ്പർ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് ഇഡി അറിയച്ചു.ബ്യൂട്ടി പാർലർ നടത്തുന്നതിന് ഒരു ജിഎസ്ടി നമ്പർ ഉപയോഗിച്ചിരുന്നു. മറ്റൊരു ജിഎസ്ടി നമ്പർ കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിന് ഒരുങ്ങുന്നത്. നികുതി വെട്ടിക്കാൻ നിയമവിരുദ്ധമായ രീതിയിൽ സൃഷ്ടിച്ചതാണോയെന്നാകും പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി.
ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ വസതികളിൽ വൻ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചാറ്റർജി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഈ കണ്ടെടുത്ത പണവും തന്റെതല്ലെന്നാണ് പാർത്ഥാ ചാറ്റർജി വ്യക്തമാക്കിയത്. 21 കോടി രൂപയും കോടികൾ വില മതിക്കുന്ന കിലോ കണക്കിന് സ്വർണ്ണവുമാണ് അർപിത മുഖർജിയുടെ വസതിയിൽ നിന്നും കണ്ടുകെട്ടിയത്. വൻ പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇഡി.
Comments