തൃശൂർ: പുഴയിൽ നിന്ന് രക്ഷപ്പെട്ട ആനയ്‌ക്ക് സാരമായി പരിക്കേറ്റതായി അനുമാനം. ചൊവ്വാഴ്ച രാത്രി പ്രദേശത്ത് നിന്നും ഒരു ആനയുടെ കരച്ചിൽ കേട്ടിരുന്നായി നാട്ടുകാർ പറഞ്ഞു. ഇത് രക്ഷപ്പെട്ട ആനയുടെ നിലവിളിയാകാമെന്നാണ് സംശയം. പുലരുവോളം ആനയുടെ ചിന്നം വിളി കേട്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാട്ടിൽ നിന്നാണ് കരച്ചിൽ കേട്ടത്. നേരം വെളുക്കുവോളം നീണ്ട ചിന്നം വിളി പരിക്കേറ്റ ആനയുടേതാകാമെന്നാണ് നാട്ടുകാരുടെ അനുമാനം. രക്ഷപ്പെട്ട ആനയുടെ ശരീരമാസകലം പരിക്കുകൾ ഉണ്ടായിരുന്നു.
അതിരപ്പിള്ളി – പിള്ളപ്പാറയിൽ ചൊവ്വാഴ്‌ച്ച രാവിലെയാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. പുലർച്ചെ ആറ് മണിയോടെ നാട്ടുകാരാണ് പുഴയിലെ ഒഴുക്കിൽപ്പെട്ട കാട്ടാനയെ കാണുന്നത്. കനത്ത മഴയെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം തുറന്നതിനാൽ പുഴയിലെ നീരെഴുക്ക് ശക്തമായിരുന്നു. തുടർന്ന് പുഴയുടെ മദ്ധ്യഭാഗത്തെ ഒരു തുരുത്തിൽ മണിക്കൂറുകളോളം കാട്ടാന നിന്നു. ഒഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. അതിനാൽ ആന തന്നെ സ്വയം നീന്തി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തി. ഇതിനിടെയാണ് പാറകളിലും മറ്റും തട്ടി ആനയ്‌ക്ക് പരിക്കേറ്റത്. ഒടുവിൽ ഉച്ചയോടെ ആന രക്ഷപ്പെട്ട് കാട് കയറി.
കനത്ത മഴയിലും പുഴയിലെ ശക്തമായ ഒഴുക്കിലും പെട്ടുപോയ ആന മണിക്കൂറുകൾ നീണ്ട ജീവന്മരണ പോരാട്ടമായിരുന്നു നടത്തിയത്. അതേസമയം കാട്ടിലേക്ക് കയറിപോയ ആനയ്‌ക്ക് പീന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. നിബിഡവനമായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പ്രായോഗികമല്ല. വനംവകുപ്പ് വാച്ചർമാർ പരിശോധന ആരംഭിച്ചതായി ഡിഎഫ്ഒ അറിയിച്ചു. ആനയെ രക്ഷിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments