കൊച്ചി: മുൻ ക്രൈം ബ്രാഞ്ച് എസ്.പി അബ്ദുൾ റഷീദിന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരായ ഹർജി തള്ളി.മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിബി ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്ന എസ്പിയ്‌ക്കെതിരെ കൊല്ലം മുണ്ടക്കൽ സ്വദേശിയും മാദ്ധ്യമപ്രവർത്തകനുമായ ജി വിപിനാണ് ഹർജി നൽകിയിരുന്നത്.
സെലക്ഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് യു.പി.എസ്.സി അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ ഹർജി നിലനിൽക്കില്ലെന്ന യു.പി.എസ്.സിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്ക് ഐപിഎസ് നൽകുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയിരുന്നത്.
വിബി ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്കോടതി എസ്പിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഇതിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി പരിഗണനയിലാണ്. ഇതിനിടെയാണ് എസ്പി അബ്ദുൾ റഷീദിന് ഐപിഎസ് നൽകാൻ സർക്കാർ ധൃതിപ്പെട്ട് നീക്കങ്ങൾ നടത്തിയത്. 2020 ൽ സർവ്വീസിൽ നിന്നും വിരമിച്ച എസ്പിയെ പലതവണ അയോഗ്യനെന്ന് ചൂണ്ടിക്കാട്ടി കൺഫർ ഐപിഎസുകാരുടെ ശുപാർശ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു.
Comments